ക്വാലാലംപുർ: ആറുമാസംനീണ്ട ‘കടൽജീവിത’ത്തിനൊടുവിൽ 300-ഓളം റോഹിംഗ്യൻ മുസ്‌ലിങ്ങൾ തിങ്കളാഴ്ചയോടെ ഇൻഡൊനീഷ്യയിലെത്തി. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി തെക്കൻ ബംഗ്ലാദേശിൽ നിന്നാണിവർ മലേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലേക്കായി യാത്രപുറപ്പെട്ടത്.കോവിഡ് പശ്ചാത്തലത്തിൽ മലേഷ്യയും തായ്‌ലാൻഡും ഇവരെ സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഇതോടെ സംഘം വീണ്ടും യാത്രതുടങ്ങി.സുമാത്രയുടെ വടക്കൻ തീരത്തുനിന്ന് ഏതാനും മൈലുകൾ മാറി മരബോട്ടിൽ സഞ്ചരിക്കുന്ന നിലയിൽ മീൻപിടിത്തക്കാരാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. 297 മുതിർന്നവരും 14 കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. മ്യാൻമാറിൽ ശിക്ഷ ഭയന്നാണ് തെക്കുകിഴക്കേ രാജ്യങ്ങളിലേക്ക് കരമാർഗവും കടൽമാർഗവും റോഹിംഗ്യകൾ പലായനംചെയ്യുന്നത്. ഇൻഡൊനീഷ്യയിൽ 2015-നുശേഷം ആദ്യമായാണ് ഇത്രയധികം റോഹിംഗ്യകളെത്തുന്നതെന്ന് റോഹിംഗ്യൻ പ്രതിസന്ധികൾ കൈകാര്യംചെയ്യുന്ന സന്നദ്ധസംഘടന പറഞ്ഞു. മനുഷ്യക്കടത്തുകാർ പണം ആവശ്യപ്പെട്ട് ഇവരെ ബോട്ടിൽത്തന്നെ തടഞ്ഞുവെച്ചതായിരിക്കാമെന്നും അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും സന്നദ്ധസംഘടന പറഞ്ഞു. പ്രദേശവാസികൾ ഇവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. രണ്ടു സംഘങ്ങളിലായി 100-ഓളം റോഹിംഗ്യകൾ ജൂണിൽ ഇൻഡൊനീഷ്യയിലെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Zcgn1S
via
IFTTT
No comments:
Post a Comment