ചെന്നൈ: ജാതിവിവേചനംകാരണം സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിന് അനുമതി നിഷേധിക്കപ്പെട്ടു. സംഭവം വിവാദമായതോടെ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും ഇടപെട്ട് അവരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ദേശീയപതാക ഉയർത്താൻ സൗകര്യമൊരുക്കി. തിരുവള്ളൂർ ജില്ലയിലെ ആത്തുപ്പാക്കം പഞ്ചായത്ത് പ്രസിഡന്റ് വി. അമൃതമാണ് അഞ്ചുദിവസം കഴിഞ്ഞ്, വ്യാഴാഴ്ച കൊടിയേറ്റിയത്.സ്വാതന്ത്ര്യദിനത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പ്രൈമറി സ്കൂളിലാണ് കൊടിയുയർത്താൻ അനുമതി നിഷേധിക്കപ്പെട്ടത്. സ്കൂൾ പ്രധാനാധ്യാപിക കൊടിയുയർത്താൻ ക്ഷണിക്കുകയും പിന്നീട് വരേണ്ടെന്ന് അറിയിക്കുകയുമായിരുന്നു. വണ്ണിയാർ സമുദായത്തിൽപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും എതിർപ്പിനെത്തുടർന്നാണ് പതാക ഉയർത്താൻ കഴിയാതിരുന്നതെന്ന് അമൃതം കളക്ടർ മഹേശ്വരി രവികുമാറിന് പരാതിനൽകി. ഇതോടെ സംഭവത്തിൽ കളക്ടർ ഇടപെട്ടു. തുടർന്നാണ് വ്യാഴാഴ്ച ദേശീയപതാക ഉയർത്താൻ അവസരം ലഭിച്ചത്. തിരുവള്ളൂർ ജില്ലാ പോലീസ് സൂപ്രണ്ട് പി. അരവിന്ദന്റെ നേതൃത്വത്തിൽ പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും ദേശീയപതാക ഉയർത്താൻ സ്കൂൾ പ്രധാനാധ്യാപിക ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് വിലക്കുകയായിരുന്നുവെന്ന് അമൃതം പരാതിയിൽ പറഞ്ഞു. ‘മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി എം. ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതിയുടെ ഭർത്താവ് കെ. വിജയകുമാർ തുടങ്ങിയവരുടെ ഭീഷണിയെത്തുടർന്നാണ് പ്രധാനാധ്യാപിക പിൻമാറിയത്. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം വണ്ണിയാർ സമുദായത്തിൽനിന്ന് പലവിധത്തിലുള്ള അവഹേളനമാണ് നേരിടുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട താൻ സാമ്പത്തികപിൻബലമില്ലാത്തതിനാൽ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട വനിത പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി വി. ശശികുമാർ ഇതുവരെ പഞ്ചായത്ത് പ്രസിഡന്റിന്റെ സീൽ, പഞ്ചായത്തിന്റെ താക്കോൽ എന്നിവ തന്നിട്ടില്ല’ -അമൃതം കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. പരാതിയുടെ പകർപ്പ് സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മിഷനുകൾക്ക് അയച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച സംഭവം അന്വേഷിക്കാനെത്തിയ തമിഴ് ചാനലിന്റെ റിപ്പോർട്ടർ എം. ഏഴിലിനെ വണ്ണിയാർസമുദായത്തിലെ അംഗങ്ങൾ ആക്രമിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3l0gzuB
via
IFTTT
No comments:
Post a Comment