മൂന്നാർ: വയറ്റിൽകിടക്കുന്ന കുഞ്ഞോമനയോട് കിന്നാരം പറഞ്ഞുകൊണ്ടാകും മുത്തുലക്ഷ്മി ഉറങ്ങാൻ കിടന്നത്. എന്നാൽ, വളകാപ്പിന് തലേന്ന് രാത്രിയിലുണ്ടായ ദുരന്തം അവളെ ഒഴുക്കിക്കൊണ്ടുപോയി. പതിനാലാം ദിവസം മണ്ണിനടിയിൽനിന്ന് കണ്ടെത്തുമ്പോൾ തിരിച്ചറിയാനാകാത്തവിധം മൃതദേഹം ജീർണിച്ചിരുന്നു. ഒടുവിൽ, മണ്ണിലേക്ക് ജീവനോടെയെത്താനായില്ലെങ്കിലും അമ്മയെ തിരിച്ചറിയാൻ സഹായിച്ചത് വയറ്റിൽകിടന്ന കുഞ്ഞ്. പെട്ടിമുടി ദുരന്തത്തിൽപ്പെട്ട് വ്യാഴാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയ മുത്തുലക്ഷ്മി(26)യെ തിരിച്ചറിഞ്ഞത് ഗർഭസ്ഥശിശുവിന്റെ വളർച്ച പരിശോധിച്ചാണ്.രണ്ടാഴ്ചത്തെ തിരച്ചിലിനൊടുവിൽ പുഴയിൽ 14 കിലോമീറ്റർ താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചില്ല. ദുരന്തത്തിൽപ്പെട്ട രണ്ട് ഗർഭിണികളെയാണ് കണ്ടെത്താനുണ്ടായിരുന്നത്. ഒരാൾക്ക് ആറും മറ്റൊരാൾക്ക് ഒൻപതും മാസമായിരുന്നു. മൃതദേഹപരിശോധനയിൽ ഗർഭസ്ഥശിശുവിന് ഒൻപതുമാസം പ്രായമുണ്ടെന്ന് കണ്ടെത്തിയതോടെ മൃതദേഹം മുത്തുലക്ഷ്മിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.ദുരന്തത്തിൽനിന്ന് പരിക്കോടെ രക്ഷപ്പെട്ട് ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന ദീപന്റെ ഭാര്യയാണ് മുത്തുലക്ഷ്മി. ഒൻപതുമാസം ഗർഭിണിയായിരുന്ന മുത്തുലക്ഷ്മിയുടെ വളകാപ്പ് (പ്രസവത്തിന് വിടീൽ) ചടങ്ങിന്റെ തലേന്ന് രാത്രിയിലാണ് ദുരന്തമുണ്ടായത്. ഈ ചടങ്ങിനെത്തിയ മുത്തുലക്ഷ്മിയുടെ സഹോദരൻ പ്രതീഷ് കുമാർ, ഭാര്യ കസ്തൂരി, മക്കളായ പ്രിയദർശിനി, ധനുഷ്ക, ബന്ധുക്കളായ ദിനേശ് കുമാർ, രതീഷ് കുമാർ എന്നിവരും ദീപന്റെ അച്ഛൻ പ്രഭുവും ദുരന്തത്തിൽപ്പെട്ട് മരിച്ചു. മൂന്ന് മൃതദേഹംകൂടി കണ്ടെത്തി; കാണാമറയത്ത് ഇനിയും അഞ്ചുപേർമൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത് 14കിലോമീറ്റർ താഴെയുള്ള ഭൂതക്കുഴിയിലെ പുഴയുടെ ഭാഗത്തുനിന്ന്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ പുഴയിൽ പതിച്ച ഇവർ ഒഴുകി ഇവിടെയെത്തുകയായിരുന്നു. പനീർസെൽവത്തിന്റെ മകൾ കൗഷിക (18), വനംവകുപ്പ് ജീവനക്കാരൻ മയിൽസ്വാമിയുടെ മകൾ ശിവരഞ്ജിനി (17), ദീപന്റെ ഭാര്യ മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച കണ്ടെത്തിയത്. പനീർസെൽവവും മയിൽസ്വാമിയും ദുരന്തത്തിൽ മരിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആകെ 65 ആയി. ഇനി അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3gg2vt6
via
IFTTT
No comments:
Post a Comment