കാസര്‍ഗോഡ്: വെള്ളരിക്കൂണ്ട് ബളാലില്‍ സഹോദരിയെ കൗമാരക്കാരന്‍ ഐസ്‌ക്രീം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആല്‍ബിന്‍ ആദ്യം ശ്രമിച്ചത് കോഴിക്കറിയില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍. എന്നാല്‍ കോഴിക്കറിയില്‍ ചേര്‍ത്ത എലിവിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ ആദ്യശ്രമം പാളി. ഗൂഗിളില്‍ തിരഞ്ഞ് കൂടുതല്‍ വ്യക്തത വരുത്തിയായിരുന്നു രണ്ടാം വട്ട ശ്രമം.
കുടുംബാംഗങ്ങളെ ഇല്ലാതാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി തന്നിഷ്ട പ്രകാരമുള്ള ജീവിതം നയിക്കാനായിരുന്നു ആല്‍ബിന്റെ നീക്കമെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിെവെ.എസ്.പി എം.പി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പാണ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തിയത്. എന്നാല്‍ അളവു കുറഞ്ഞതിനാല്‍ എല്ലാവരിലും വയറുവേദന മാത്രമായി ഒതുങ്ങി. ഇതോടെയാണ് ഗൂഗിളില്‍ തെരഞ്ഞത്.
ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തപ്പോള്‍ തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചില്ല. ഐസ്‌ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മയെ ആല്‍ബിന്‍ നിര്‍ബന്ധിപ്പിച്ച് ഐസ്‌ക്രീം കഴിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സാമഗ്രികള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു. സംഭവത്തിനു നാലുദിവസം മുന്‍പു ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അതുകഴിച്ചു തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി.
ലഹരി ഉപയോഗിക്കുന്ന ശീലമുള്ളയാളാണ് ആല്‍ബിനെന്ന് വ്യക്തമായിട്ടുണ്ട്. ആന്‍മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.
ആന്‍മേരിയുടെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്. ആല്‍ബിന് സമീപവാസിയായ ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ കാര്യവും സഹോദരി ആന്‍മേരിക്കറിയാമായിരുന്നു. യുവതിയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടു കൂടിയാണ് ആല്‍ബിന്റെ ക്രൂരകൃത്യമെന്നു പോലീസ് പറയുന്നു. ആല്‍ബിന്‍(22) പോലീസ് കസ്റ്റഡിയിലാണ്.
കാഞ്ഞങ്ങാട് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. അച്ഛനും അമ്മയും മറ്റൊരു സഹോദരനും അടക്കമുള്ള കുടുംബത്തെ അപ്പാടെ ഇല്ലാതാക്കി സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ്. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച മൂവരും ചികിത്സയില്‍, പിതാവിന്റെ നില ഗുരുതരവും.
വെള്ളരിക്കുണ്ട് അരിയങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടേയും ബെസിയുടെയും മകള്‍ ആന്‍ മേരി കഴിഞ്ഞ അഞ്ചിനാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സ്വാഭാവിക മരണമെന്നായിരുന്നു കരുതിയിരുന്നത്. ഛര്‍ദി, പനി എന്നിവയെത്തുടര്‍ന്നാണ് ആന്‍മേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മഞ്ഞപ്പിത്തം സംശയിച്ചു ജില്ലാ ആശുപത്രിയിലാക്കി. പിറ്റേന്നു തന്നെ ഡിസ്ചാര്‍ജ് വാങ്ങി നാടന്‍ ചികിത്സ തുടങ്ങിയെങ്കിലും അവസ്ഥ ഗുരുതരമായതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാലുടന്‍തന്നെ മരിച്ചു. പിന്നാലെ ബെന്നിയെ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയിലാക്കി. ബെസിയും മകന്‍ ആല്‍ബിനും ഇതിനിടെ ചികിത്സ തേടിയിരുന്നു. ആന്‍ മേരിയുടെ മരണത്തിന്റെ രണ്ടാഴ്ചമുമ്പ് ബളാല്‍ അരിങ്കല്ലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടോ എന്നറിയാന്‍ ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയനാക്കിയപ്പോഴാണ് കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളില്‍ ഗുരുതര തകരാര്‍ കണ്ടെത്തിയത്.
ബെസിയുടെ സ്രവ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തി. ആന്‍മേരിയുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറി.
from mangalam.com https://ift.tt/2PPFliH
via IFTTT
No comments:
Post a Comment