തൃശ്ശൂർ: ‘‘ചില ദിവസങ്ങളിൽ മെയിൻ സ്വിച്ച് ഒാൺ ചെയ്യേണ്ടിവരില്ല. അതാണ് സ്ഥിതി’’- വാട്ടർ സർവീസ് സെന്ററിലെ പണിയില്ലായ്മ വിവരിക്കുന്നത് മറ്റാരുമല്ല, ഈ സെന്ററിലെ തൊഴിലാളിയുടെ വേഷംകൂടിയണിഞ്ഞ ബസ് മുതലാളി അജയൻ. 47 വർഷമായി 17 ബസുകൾ തൃശ്ശൂരിലോടിക്കുന്ന കൈപ്പറമ്പിലെ മഞ്ചേരി കുടുംബാംഗം. എം.കെ.കെ. എന്ന പേരിലാണ് ബസുകൾ. അജയന് ആറെണ്ണം സ്വന്തമായുണ്ട്. ലോക്ഡൗൺ മുതൽ കുടുംബത്തിലെ എല്ലാ ബസുകളും കട്ടപ്പുറത്താണ്. ലോക്ഡൗണിൽ ഇളവ് വന്നപ്പോൾ നഷ്ടം സഹിച്ചും ഒാടിക്കാമെന്നു കരുതി. തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്ത് മേയ് ആദ്യം സർവീസ് തുടങ്ങി. രണ്ടാംദിനം ബസിലെ യാത്രക്കാരി, കോവിഡ് മാനദണ്ഡം പാലിക്കാതെ യാത്രക്കാരെ കയറ്റുന്നതായി പരാതിപ്പെട്ടു. ഉടൻ വന്നു 4000 രൂപ പിഴ. അന്നത്തെ കളക്‌ഷൻ 1200 രൂപ. അന്നുതന്നെ ബസ് വീണ്ടും ഷെഡ്ഡിൽ കയറ്റി.കാലിലെ ചെറിയ പ്രശ്നം കാരണം ദൂരയാത്ര പറ്റാത്തതിനാൽ മറ്റൊരു വരുമാനമാർഗം എന്നനിലയിൽ അജയൻ തുടങ്ങിയതാണ് കൂനംമൂച്ചിയിലെ വാട്ടർ സർവീസ് സെന്റർ. വായ്പയെടുത്ത് പൂർത്തിയാക്കിയ സെന്റർ പ്രവർത്തനം തുടങ്ങിയത് ഫെബ്രുവരിയിൽ. മാർച്ചിൽ ലോക്ഡൗണുമെത്തി. രണ്ട് ജീവനക്കാരുണ്ടായിരുന്നു. അതിൽ ബിഹാർ സ്വദേശി തിരിച്ചുപോയി. ആ ജീവനക്കാരന്റെ റോളിലാണ് അജയൻ ഇപ്പോൾ സർവീസ് സെന്ററിലിരിക്കുന്നത്.സർവീസ് സെന്ററിലേക്ക് ഇൗയിടെ ഇരുചക്ര മീൻവണ്ടിയെത്തി. സർവീസ് ചെയ്യാൻ വന്നതല്ല. എം.കെ.കെ. ബസിലെ കണ്ടക്ടറായിരുന്നു. ബസ് ഒാടാതായപ്പോൾ മീൻവിൽപ്പന തുടങ്ങിയതാണ്. പശുവളർത്തൽ, പാൽ വിൽപ്പന, പച്ചക്കറി വ്യാപാരം എന്നിവയിലേക്കൊക്കെ തിരിഞ്ഞിട്ടുണ്ട് അജയന്റെ ബസിലെ ജീവനക്കാർ.അജയൻ ജനിച്ചപ്പോഴാണ് മഞ്ചേരി തറവാട്ടിൽ ബസ് സർവീസ് തുടങ്ങിയത്. ഇപ്പോൾ പ്രായം 47. ‘‘കോവിഡ് തീർന്നാലും ബസ് സർവീസ് മുൻ രീതിയിൽ തിരിച്ചുവരുമോയെന്ന് പറയാനാവില്ല. നിർത്തിയിട്ട ബസുകളുടെ എൻജിനും ടയറുമെല്ലാം തകരാറിലാകും’’-അജയൻ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2E9RnRe
via
IFTTT
No comments:
Post a Comment