മൂന്നാർ: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവർക്ക് വ്യത്യസ്ത സഹായധനം നൽകിയതിനെച്ചൊല്ലി രാഷ്ട്രീയവിവാദം. കരിപ്പൂരിൽ മരിച്ചവർക്ക് പത്തു ലക്ഷം നൽകിയപ്പോൾ പെട്ടിമുടിക്കാർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ മാത്രം പ്രഖ്യാപിച്ചത് വിവേചനമാണെന്നാണ് പ്രതിപക്ഷ ആരോപണം. പെട്ടിമുടിയിലേത് ആദ്യഘട്ടസഹായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇത്തരം സമീപനം ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ലെന്ന ഭരണകക്ഷിയായ സി.പി.ഐ.യുടെ വിമർശനം സർക്കാരിന് കൂടുതൽ തലവേദനയാകുന്നുണ്ട്. കരിപ്പൂരിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി കൂടുതൽ പേർ മരിച്ച പെട്ടിമുടിയിലെത്താത്തതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. എന്നാൽ വിവേചനമില്ലെന്നും കാലാവസ്ഥ മോശമായതുകൊണ്ടാണ് മുഖ്യമന്ത്രി എത്താത്തതെന്നുമാണ് സർക്കാർ വിശദീകരണം. കരിപ്പൂരിൽ അഞ്ച് ലക്ഷവും പെട്ടിമുടിയിൽ പത്ത് ലക്ഷവുമെന്നത് കടുത്ത വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലായിടത്തും മനുഷ്യജീവന് ഒരേ വിലയാണെന്നും അതിനാൽ സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും അഭിപ്രായപ്പെട്ടു. പെട്ടിമുടിയിൽ നഷ്ടപരിഹാരതുക കുറച്ചത് ഇടുക്കിയിലെ തമിഴ് വംശജരോടുള്ള തരംതിരിവാണെന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. എന്നാൽ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ശിവരാമൻ ഒരുപടികൂടി കടന്ന് സർക്കാരിനെതിരേ രൂക്ഷവിമർശനമുയർത്തി. പെട്ടിമുടിയിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണെന്നും അവരോടുള്ള ദുരിതാശ്വാസത്തിലെ വിവേചനം ഇടതുസർക്കാരിന് ഭൂഷണമല്ലെന്നും ശിവരാമൻ കുറ്റപ്പെടുത്തി. ഇത് പ്രാഥമിക സഹായം- മന്ത്രി എം.എം.മണി സി.പി.ഐ. മന്ത്രിമാരും ഞാനും കൂടിയിരുന്നാണ് ധനസഹായം നൽകാൻ തീരുമാനമെടുത്തത്. പ്രാഥമിക ധനസഹായം മാത്രമാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചുകഴിഞ്ഞു. ശിവരാമൻ പറയുന്നത് വിവരക്കേടാണ്. ഞാൻ പറഞ്ഞതുകൊണ്ട് സർക്കാർ കൂടുതൽ കൊടുത്തു എന്നു പറഞ്ഞ് ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് ചെന്നിത്തലയുടെ ലക്ഷ്യം. ഇടുക്കിയിലെ കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിക്ക് എത്താനാകാത്ത സാഹചര്യമുണ്ട്. Content Highlights: Rajamala Pettimudi Landslide and Karipur Flight Crash
from mathrubhumi.latestnews.rssfeed https://ift.tt/3gLAgDJ
via
IFTTT
No comments:
Post a Comment