കായംകുളം: കായംകുളത്ത് സി.പി.എം.പ്രവർത്തകൻ വൈദ്യൻവീട്ടിൽ തറയിൽ സിയാദി(35)നെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി അറസ്റ്റിൽ. എരുവ സ്വദേശി വിളക്ക് ഷഫീഖിനെ(26)യാണ് അറസ്റ്റുചെയ്തത്. നേരത്തേ അറസ്റ്റിലായ ഒന്നാംപ്രതി എരുവ സക്കീന മൻസിലിൽ വെറ്റ മുജീബിന് (39) സിയാദിനോടുള്ള വിദ്വേഷമാണ് കൊലയ്ക്കുകാരണമെന്ന് അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു. സി.പി.എം.അംഗവും കോവിഡ് സന്നദ്ധപ്രവർത്തകനുമായിരുന്നു കൊല്ലപ്പെട്ട സിയാദ്. രാജനാണ് പിതാവ്. ഐഷ (അഞ്ച്), ഹൈറ (ഒന്ന്) എന്നിവർ മക്കളാണ്. മത്സ്യവ്യാപാരം കഴിഞ്ഞ് വീട്ടിലെത്തിയ സിയാദ്, ഭാര്യ ഖദീജ നൽകിയ ഭക്ഷണപ്പൊതി ക്വാറന്റീൻകേന്ദ്രത്തിലെത്തിച്ചു മടങ്ങുന്പോഴായിരുന്നു അരുംകൊല. ചൊവ്വാഴ്ചരാത്രി പത്തോടെയാണു സംഭവം. നഗരത്തിലെ എം.എസ്.എം. സ്കൂളിനുസമീപത്തുവെച്ച് സിയാദിനെ ക്വട്ടേഷൻസംഘാംഗമായ വെറ്റ മുജീബ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. താനും സംഘവും സ്കൂൾകുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നതിനെയും തങ്ങളുടെ ഗുണ്ടാപ്പിരിവിനെയും കൊല്ലപ്പെട്ട സിയാദും സുഹൃത്തുക്കളും എതിർത്തിരുന്നുവെന്ന് മുജീബ് പോലീസിനു മൊഴിനൽകി. മുജീബും കൊലയ്ക്കുശേഷം സിയാദിന്റെ സുഹൃത്ത് റജീഷിനെ (34) അക്രമിച്ച എരുവ ചെറുകാവിൽ വിഠോബ ഫൈസലും (32) നേരത്തേ അറസ്റ്റിലായിരുന്നു. കോൺഗ്രസ് കൗൺസിലർ മൂന്നാം പ്രതി സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാം മൂന്നാംപ്രതിയാണ്. കൊലപാതകത്തിനും അക്രമത്തിനുംശേഷം മുജീബിനെ കാറിൽ വീട്ടിലെത്തിച്ചത് നിസാമാണ്. പൊതുപ്രവർത്തകനായിട്ടും കൊലപാതകവിവരം പോലീസിനെ അറിയിക്കാഞ്ഞതാണ് നിസാമിന്റെ പേരിലുള്ള കുറ്റം. സിയാദിനെ കുത്തിവീഴ്ത്തിയശേഷം അക്രമികൾ എരുവ കോയിക്കൽപ്പടിയിലെത്തി സിയാദിന്റെ സുഹൃത്ത് റജീഷിനെ ആക്രമിച്ചു. ഈ സംഘട്ടനത്തിൽ മുജീബിനും വെട്ടേറ്റു. ഈ സമയം മുജീബിന്റെ കൂട്ടാളി ഷെഫീക്ക് ബൈക്കിൽ രക്ഷപ്പെട്ടു. ബഹളം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കാവിൽ നിസാമിന്റെ കാറിലാണ് മുജീബ് തിരികെ വീട്ടിലെത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ബുധനാഴ്ച രാത്രിയിലാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ കൗൺസിലർ നിസാമിനെ ജാമ്യത്തിൽവിട്ടിരുന്നു. രക്തംപുരണ്ടനിലയിൽ കണ്ട മുജീബിനെ ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞപ്പോൾ വീട്ടിലെത്തിക്കണമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നിസാം പറഞ്ഞു. കാറിൽ കയറ്റിയശേഷമാണ് സിയാദിനെ കുത്തിയവിവരം അറിഞ്ഞതെന്നും കൗൺസിലർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3ghgb7m
via
IFTTT
No comments:
Post a Comment