കോട്ടയം: പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരേ യാക്കോബായ സുറിയാനി സഭ അനിശ്ചിതകാല സഹനസമരം കോട്ടയത്ത് തുടങ്ങി. കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഏറ്റെടുത്ത കോട്ടയം തിരുവാർപ്പ് മർത്തശ്‌മൂനി യാക്കോബായ സുറിയാനി പള്ളിക്ക് സമീപം മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.യാക്കോബായ സുറിയാനി സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്നും സഹനസമരം ഉദ്ഘാടനംചെയ്ത യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ പറഞ്ഞു. നഷ്ടപ്പെട്ടവനേ വേദന എന്തെന്നറിയൂ. സത്യവും നീതിയും ധർമവും പീഡിപ്പിക്കപ്പെടുകയാണ്. യാക്കോബായ സഭ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ സമരത്തെ പലരും പുച്ഛിച്ചെങ്കിലും സെമിത്തേരി ഓർഡിനൻസിലൂടെ സമരം വിജയമായിരുന്നുവെന്ന് തെളിയിച്ചു. തിരുവാർപ്പിൽ ആരംഭിച്ചത് സഭയുടെ സമരപരമ്പരയുടെ തുടക്കം മാത്രമാണെന്നും ഇത് മലങ്കരസഭയിൽ അഗ്നിയായി പടരുമെന്നും മാർ കൂറിലോസ് പറഞ്ഞു.പള്ളിക്കെട്ടിടങ്ങൾ നഷ്ടമായാലും സഭയും അന്ത്യോഖ്യൻ വിശ്വാസവും ശക്തമായി നിലനിൽക്കുമെന്ന് ഇടവക ജനങ്ങൾ തെളിയിച്ചെന്നും പ്രതിസന്ധികളെ നേരിടുന്ന ചരിത്രമാണ് സുറിയാനി സഭയ്ക്കുള്ളതെന്നും സമ്മേളനത്തിൽ അധ്യക്ഷതവഹിച്ച എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ പീലക്സിനോസ് മുഖ്യപ്രഭാഷണം നടത്തി.പള്ളി കൈയേറ്റം അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നും നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മാർ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മെത്രാപ്പൊലീത്താമാരായ മാത്യൂസ് മാർ അന്തീമോസ്, ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ.ഏലിയാസ്, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടുവുംഭാഗം, തിരുവാർപ്പ് പള്ളി വികാരി ഫാ. സഞ്ചു മാനുവൽ, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര തുടങ്ങിയവർ പ്രസംഗിച്ചു.യാക്കോബായ സഭയുടെ പള്ളികളിൽ കയറി വിശ്വാസികളെ മർദിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നടപടിയിൽനിന്ന് സർക്കാർ പിൻമാറുക, ആരാധനാ സ്വാതന്ത്ര്യത്തിന് എതിരുനിൽക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കുക, സഭയുടെ നഷ്ടപ്പെട്ട പള്ളികൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ 10മുതൽ വൈകുന്നേരം നാലുവരെയാണു സത്യാഗ്രഹം.
from mathrubhumi.latestnews.rssfeed https://ift.tt/2Yof5AF
via
IFTTT
No comments:
Post a Comment