കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിടാതിരിക്കാൻ സർക്കാർ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് 88 ലക്ഷം രൂപ. കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ സർക്കാരിനായി വാദിക്കാനെത്തിയത് സുപ്രീംകോടതിയിലെ അഭിഭാഷകരായിരുന്നു. അഡ്വ. രഞ്ജിത്ത് കുമാറും അഡ്വ. മനീന്ദ്ര സിങ്ങുമാണ് സർക്കാരിനായി കോടതിയിൽ ഹാജരായത്. കേസിൽ ഒരുതവണ ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസ് നൽകിയത്. മൂന്നുതവണ ഹാജരായ മനീന്ദർ സിങ്ങിന് 60 ലക്ഷം നൽകി. മനീന്ദർ സിങ്ങിന്റെ ജൂനിയർ പ്രഭാസ് ബജാജിന് മൂന്നുലക്ഷവും നൽകി. കണ്ണൂർ സ്വദേശി സുധീപിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ. മനീന്ദ്ര സിങ് സുപ്രീംകോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. പ്രതികളെ രക്ഷിക്കാൻ ചെലവഴിച്ച 1.85 കോടി തിരിച്ചടയ്ക്കണം - ചെന്നിത്തല പാവങ്ങളുടെ നികുതിപ്പണംകൊണ്ട് കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കല്ല്യോട്ടെ കേസെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐ. അന്വേഷണം വേണ്ടെന്നുപറയാൻ ഹൈക്കോടതിയിൽ നിയോഗിച്ച അഭിഭാഷകർക്ക് 1.85 കോടി രൂപയാണ് ഖജനാവിൽനിന്ന് കൊടുത്തത്. ഇത് മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് ഈടാക്കി തിരിച്ചടയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും ശരത്ലാലിന്റെയും കൃപേഷിന്റെയും അച്ഛൻമാരും നടത്തിയ ഉപവാസസമരം അവസാനിപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു ചെന്നിത്തല. സി.ബി.ഐ. അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതിയിൽ സി.ബി.ഐ. അഭിഭാഷകൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നുപേരും കല്യോട്ടെ സ്മൃതിമണ്ഡപത്തിൽ നിരാഹാരസമരം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച രാവിലെ 10 വരെയായിരുന്നു നിരാഹാരത്തിന് തീരുമാനിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച വിധിവരുന്നതുവരെ നിരാഹാരം തുടർന്നു. ഓൺലൈനിലൂടെയാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഓൺലൈൻവഴി പങ്കെടുത്തു. content highlights:periya double murder case, government paid 88 lakh to lawyers
from mathrubhumi.latestnews.rssfeed https://ift.tt/2YAN7BI
via
IFTTT
No comments:
Post a Comment