തിരുവനന്തപുരം: വിവരച്ചോര്‍ച്ച കര്‍ശനമായി തടയണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെ, സെക്രട്ടേറിയറ്റിലെ മിക്ക വകുപ്പുകളും ഒന്നും സ്ഥിരീകരിക്കാതെ ഒഴിഞ്ഞുമാറുന്നു. എന്തു ചോദിച്ചാലും, എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പറയുമെന്നാണു മറുപടി.
സെക്രട്ടേറിയറ്റില്‍ 19 മന്ത്രിമാര്‍ക്കു കീഴില്‍ നാല്‍പ്പതിലേറെ വകുപ്പുകളാണു പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നെല്ലാം ഏതുവിവരവും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയേ അറിയാനാകൂ എന്നതാണവസ്ഥ. വിവരങ്ങള്‍ നല്‍കിയാല്‍ നടപടി നേരിടേണ്ടിവരുമെന്ന പേടിയാണു വകുപ്പുമേധാവികള്‍ക്കുള്‍പ്പെടെ. സര്‍ക്കാര്‍വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വകുപ്പുമേധാവികളെ വിളിച്ചാല്‍ മിക്കവരും പ്രതികരിക്കാറില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിക്കുമെന്നാകും മറുപടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടാല്‍, പത്രക്കുറിപ്പ് ഇറക്കുമെന്ന ''വിവരം'' മാത്രമേ ലഭിക്കൂ. കോവിഡ് അവലോകനയോഗത്തിനുശേഷം വൈകിട്ട് നടത്തുന്ന പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു 15 മിനിറ്റേ മുഖ്യമന്ത്രി അനുവദിച്ചിട്ടുള്ളൂ.
ദിവസങ്ങള്‍ക്കു മുമ്പ്, സെക്രട്ടേറിയറ്റ് ഫയലുകളിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിവരച്ചോര്‍ച്ചയുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ചാണു സെക്രട്ടറിമാരുടെ യോഗം വിളിച്ചതെങ്കിലും ഫയല്‍ ചോര്‍ച്ചയാണു പ്രധാനചര്‍ച്ചയായത്.
ചീഫ് സെക്രട്ടറി തലത്തില്‍ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ ഉള്ളടക്കംപോലും ചോരുന്നത് ശരിയായ പ്രവണതയല്ലെന്നു മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഫയല്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. സുപ്രധാന തീരുമാനങ്ങളുടെ ഇ-ഫയലുകള്‍ ചോരുന്നതായി മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരില്‍ ചിലര്‍ ആക്ഷേപമുന്നയിച്ചിരുന്നു.
from mangalam.com https://ift.tt/2XYafcS
via IFTTT
No comments:
Post a Comment