ന്യൂഡൽഹി: ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യൂണിഫൈഡ് ചാംപ്യൻ സ്കൂൾ പരിപാടിയുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ആറുരാജ്യങ്ങൾക്ക് യു.എ.ഇ.യുടെ രണ്ടരക്കോടി ഡോളർ (187 കോടി രൂപ) സഹായം. സ്പെഷ്യൽ ഒളിമ്പിക് ഭാരത് സ്ഥാപകൻ എയർ മാർഷൽ ഡെൻസിൽ കീലർ ബുധനാഴ്ചയറിയിച്ചതാണ് ഇക്കാര്യം.യു.എ.ഇ. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാൻ ആണ് സഹായധനം പ്രഖ്യാപിച്ചത്. അർജന്റീന, ഈജിപ്ത്, റുവാൺഡ, റുമേനിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ സ്പെഷ്യൽ ഒളിമ്പിക്സ് യൂണിഫൈഡ് ചാംപ്യൻ സ്കൂൾ പരിപാടിക്കും സഹായം കിട്ടും. ഇത്തരം കുട്ടികളെക്കൂടി ഉൾച്ചേർക്കുന്ന സമൂഹമുണ്ടാക്കാൻ നാലുവർഷത്തെ പരിപാടിയിലൂടെ സാധിക്കുമെന്ന് എയർമാർഷൽ കീലർ പറഞ്ഞു.ഘടനാപരമായ മാറ്റത്തിലൂടെ സമൂഹത്തിൽ എല്ലാവരെയും ഉൾച്ചേർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് യൂണിഫൈഡ് ചാമ്പ്യൻസ് സ്കൂൾ പരിപാടിയെന്ന് ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞു. ‘‘ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ നിശ്ചയദാർഢ്യമുള്ളവരെന്നാണു പറയാറ്. നിശ്ചയദാർഢ്യമുള്ള അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ പരിപാടി. ഈ ആറു രാജ്യങ്ങളിലെയും സ്പെഷ്യൽ ഒളിമ്പിക്സ് സംഘടനകൾവഴി ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ ഉൾച്ചേർക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ വികസിപ്പിക്കാൻ പരിപാടി സഹായിക്കും’’ -അദ്ദേഹം പറഞ്ഞു.50 ലക്ഷം അത്‌ലറ്റുകളും 10 ലക്ഷം കോച്ചുമാരും ഒരുലക്ഷം സന്നദ്ധസേവകരും സ്പെഷ്യൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ബൗദ്ധികവും ശാരീരികവുമായ വെല്ലുവിളിനേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും വർഷം മുഴുവൻ പരിശീലനം നൽകുന്ന കായികസംഘടനയാണ് സ്പെഷ്യൽ ഒളിമ്പിക്സ്. 50 ലക്ഷം അംഗങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാണ്. 172 രാജ്യങ്ങളിലെ യൂണിഫൈഡ് സ്പോർട്‌സ് പങ്കാളികൾ ഇതിനുണ്ട്. ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത്. സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് സമ്മർ ഗെയിംസും വിന്റർ ഗെയിംസുമാണ് ലോകശ്രദ്ധയാകർഷിക്കുന്ന മത്സരങ്ങൾ. 2019-ലെ സമ്മർ ഗെയിംസ് യു.എ.ഇ.യിലായിരുന്നു. 190 രാജ്യങ്ങളിൽനിന്നുള്ള 7000 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു. 24 കായിക ഇനങ്ങളിലാണ് ഇവർ മാറ്റുരച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3gU5EzR
via
IFTTT
No comments:
Post a Comment