മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ സങ്കടക്കാഴ്ചയായി ഉടയവരെത്തേടി അലയുന്ന വളര്‍ത്തുനായ്ക്കളും. ഒരിക്കല്‍ തങ്ങളുടെയും വീടായിരുന്ന ലയങ്ങള്‍ സ്ഥിതിചെയ്തിരുന്നിടത്ത് പാറക്കല്ലുകള്‍ക്കും ചതുപ്പിനുമിടയില്‍ മണംപിടിച്ച് നടക്കുകയാണ് ഈ മിണ്ടാപ്രാണികള്‍.
താമസസ്ഥലം മനസിലാക്കിയപോലെ ഇടയ്‌ക്കൊന്നു നില്‍ക്കും. ചുറ്റും പരതും. ആരെയും കാണാതെ പിന്നെയും തെരച്ചില്‍ തുടരും. രാത്രി രക്ഷാപ്രവര്‍ത്തകരുടെ തെരച്ചില്‍ അവസാനിച്ചാലും ഇവയ്ക്കു വിശ്രമമില്ല. ആരെങ്കിലും നീട്ടുന്ന ഭക്ഷണത്തോടും താത്പര്യമില്ല.
ആദ്യം യജമാനന്‍ വരട്ടെ, എന്നു പറയുന്നതുപോലൊരു നോട്ടം മാത്രമാണു മറുപടി. പെട്ടിമുടി ദുരന്തത്തില്‍ പൊലിഞ്ഞവരില്‍ 16 വയസില്‍ താഴെയുള്ള 15 കുട്ടികളെന്നു സൂചന. ഇവരില്‍ 10 പേര്‍ വിവിധ സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നവരായിരുന്നു. കോവിഡ് വ്യാപനം മൂലം സ്‌കൂള്‍ ഹോസ്റ്റലുകള്‍ അടച്ചില്ലായിരുന്നെങ്കില്‍ ഈ കുരുന്നുകളെങ്കിലും ഒരുപക്ഷേ രക്ഷപ്പെട്ടേനേ. മാസത്തില്‍ ഒരിക്കലാണ് ഈ കുട്ടികള്‍ ലയങ്ങളിലേക്കു വരാറുണ്ടായിരുന്നത്. കോവിഡ് കാലത്ത് സ്‌കൂളും ഹോസ്റ്റലും അടച്ചതോടെ എല്ലാവരും തിരിച്ചെത്തുകയായിരുന്നു.
തെരച്ചിലില്‍ ആറ് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ചിന്നക്കനാല്‍ എഫ്.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ജയ്, ജോഷ്വ, എട്ടാം ക്ലാസുകാരി സിന്ധുജ, മൂന്നാര്‍ എല്‍.എഫ്.ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി രാജലക്ഷ്മി, ഒമ്പതാം ക്ലാസിലെ വിനോദിനി, രാജമല എ.എല്‍.പി.എസിലെ മൂന്നാം ക്ലാസുകാരി വിജയലക്ഷ്മി എന്നിവരാണു മരിച്ചത്. എട്ട് കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
കാണാതായവരില്‍ മറയൂര്‍ സെന്റ് മേരീസ് യു.പി. സ്‌കൂള്‍, കാര്‍മലഗിരി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. രാജമല സ്‌കൂളിലെ മൂന്നും കാര്‍മലഗിരി സ്‌കൂളിലെ രണ്ടും കുട്ടികളൊഴിച്ച് ബാക്കിയെല്ലാവരും ഹോസ്റ്റലുകളില്‍ താമസിച്ചാണു പഠിച്ചിരുന്നത്.
ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ രാജമല, പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടതിനു പുറമേ പുഴയില്‍ ഒലിച്ചുപോയ നിലയിലും മൃതദേഹങ്ങള്‍. പെട്ടിമുടിപ്പുഴയില്‍നിന്ന് ഇന്നലെ ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 49 ആയി. ഇനി കണ്ടെത്താനുള്ളത് 22 പേരെ.
ദുരന്തമുണ്ടായ നയ്മക്കാട് എസ്‌റ്റേറ്റ് തൊഴിലാളിലയങ്ങള്‍ക്ക് ഒന്നര കിലോമീറ്റര്‍ അകലെ, ഗ്രാവല്‍ ബാങ്ക് പ്രദേശത്തുനിന്നാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്തനിവാരണസേന രണ്ട് സംഘങ്ങളായി ലയങ്ങള്‍ സ്ഥിതിചെയ്ത സ്ഥലത്തും പുഴയിലും പരിശോധന തുടരുന്നു. എസ്‌റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുപ്രകാരം ഇനി 22 പേരെ കണ്ടെത്താനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാതിയുണ്ടായ ഉരുള്‍പൊട്ടലില്‍നിന്നു 12 പേര്‍ മാത്രമാണു രക്ഷപ്പെട്ടത്. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീക്ഷ് (32), വേലുത്തായ് (58) , ജോഷ്വ (13), വിജയലക്ഷ്മി (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ദുരന്തനിവാരണസേനയ്ക്കു പുറമേ ഫയര്‍ഫോഴ്‌സ്, പോലീസ്, സ്‌കൂബാ െഡെവിങ് ടീം, റവന്യൂ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സേവാഭാരതി, ഡി.െവെ.എഫ്.ഐ, ഐ.ആര്‍.ഡബ്ല്യു, തമിഴ്‌നാട് വെല്‍ഫെയര്‍ പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ പുനരാരംഭിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ ദുരന്തമേഖല സന്ദര്‍ശിച്ചു.
from mangalam.com https://ift.tt/3gMErze
via IFTTT
No comments:
Post a Comment