കൊച്ചി: ചൊവ്വാഴ്ചത്തെ പകലിൽ കൊച്ചിയുടെ ആകാശത്തുനിന്ന് ഒരു ഹെലികോപ്റ്റർ മണ്ണിൽ തൊട്ടു. അതിൽ മൂന്നു പെട്ടികളിലായി അനുജിത്തിന്റെ ജീവന്റെ അംശം തുടിച്ചു. പിന്നെ മൂന്നു ജീവിതങ്ങൾക്കു വെളിച്ചമാകാൻ യാത്രയായി. ''ഞാൻ ഈ ലോകത്തില്ലെങ്കിൽ, ഞാനായിട്ട് ആരെങ്കിലും ജീവിക്കുമെങ്കിൽ, അവർ ജീവിച്ചോട്ടെ...'' -അനുജിത്ത് ഇടയ്ക്കിടെ പറയുന്ന വാക്കുകൾ. ആ യാത്രയോടെ ആ വാക്കുകൾക്കും പൂർണത കൈവന്നു. ബൈക്കപകടത്തിൽ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര എഴുകോൺ സ്വദേശിയാണ് അനുജിത്ത്(27). ഹൃദയവും ചെറുകുടലും കൈകളും മൂന്നുപേരുടെ പുതുജീവനായി. അതിനുമുമ്പേ കരളും വൃക്കകളും കണ്ണുകളും മറ്റ് അഞ്ചുപേർക്ക് പുതിയ ജീവിതമേകാൻ യാത്രയായിരുന്നു. ഒരാഴ്ചമുമ്പ് കൊട്ടാരക്കരയ്ക്കു സമീപമാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അതിഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും 17-ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇതോടെ, അനുജിത്ത് എന്നും പറഞ്ഞിരുന്ന അവയവദാനത്തിനായി ഭാര്യ പ്രിൻസിയും സഹോദരി അജല്യയും ഉൾപ്പെടെയുള്ള ബന്ധുക്കൾ മുന്നോട്ടുവന്നു. തിരുവനന്തപുരത്തുനിന്ന് സർക്കാരിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയവും ചെറുകുടലും കൈകളും കൊച്ചിയിലെത്തിച്ചത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സണ്ണി തോമസ് എന്ന 55-കാരനിൽ അനുജിത്തിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി. ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. bbസംയുക്ത ദൗത്യം bbരാവിലെ 5.45-ന് ഡോ. ജേക്കബ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹൃദയം എടുക്കാനായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കു തിരിച്ചത്. 10.30-നു തുടങ്ങിയ ശസ്ത്രക്രിയ ഒന്നരയോടെ തീർന്നു. 2.45-ന് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തി. അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഞ്ചു മിനിറ്റിനുള്ളിൽ ഹൃദയം റോഡുമാർഗം ആശുപത്രിയിലെത്തിച്ചു. ഇതോടൊപ്പം കൊണ്ടുവന്ന ചെറുകുടലും കൈകളും അമൃത ആശുപത്രിയിലേക്കും കൊണ്ടുപോയി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ചെറുകുടൽ പാലക്കാട് സ്വദേശിയിലാണ് തുന്നിച്ചേർത്തത്. രണ്ടുവർഷം മുമ്പ് കൈകൾ നഷ്ടമായ 23-കാരന് കൈകൾ നൽകി. കരളും വൃക്കകളും കണ്ണുകളും തിരുവനന്തപുരത്തുള്ള അഞ്ചുപേർക്കും കൈമാറി. ഹൃദയം നുറുങ്ങുന്ന വേദനയിലും അനുജിത്തിന്റെ അവയവദാനമെന്ന മോഹം സാക്ഷാത്കരിക്കാനായതാണ് ഭാര്യ പ്രിൻസിക്ക് ആശ്വാസത്തിന്റെ ഇത്തിരിവെട്ടമെങ്കിലുമാകുന്നത്. അനുജിത്തിന്റെ മൂന്നു വയസ്സുള്ള മകനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ അച്ഛൻ ശശിധരൻ പിള്ളയും അമ്മ വിജയകുമാരിയും സാന്ത്വനം കണ്ടെത്തുന്നതും അതിൽതന്നെ. Content Highlight: Anujith, saved eight more after death
from mathrubhumi.latestnews.rssfeed https://ift.tt/39ePTke
via
IFTTT
No comments:
Post a Comment