ന്യൂഡൽഹി: ഇപ്പോഴത്തെ പാർലമെന്റ് കെട്ടിടത്തിനു സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവായതിനാൽ പുതിയതു നിർമിച്ചേപറ്റൂവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വൈദ്യുതി കാര്യക്ഷമത കുറഞ്ഞതും നിലവിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കെട്ടിടമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-നുമുമ്പായി പാർലമെന്റ് നിർമിക്കാനാണ് ലക്ഷ്യം. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുപോലുള്ള പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ, ഭാവിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ പാർലമെന്റ് കെട്ടിടം അനിവാര്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. 1. കെട്ടിടത്തിനു നൂറുവർഷത്തോളം പഴക്കമായി. ഭൂകമ്പസാധ്യതാമേഖല നാലിൽ വരുന്ന കെട്ടിടം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല. 2. ജോലിക്കാരുടെയും സന്ദർശകരുടെയും എണ്ണം പലമടങ്ങ് വർധിച്ചുവരുകയാണ്. അതിനാൽ സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം. 3. ഭാവി ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയകെട്ടിടം നിർമിക്കുക. ഇതിനൊപ്പം പഴയ പാർലമെന്റ് കെട്ടിടവും സമുച്ചയത്തിലുണ്ടാകും. 4. പുതിയ കെട്ടിടത്തിൽ ലോക്സഭാ ചേംബർ ഇപ്പോഴത്തേതിനെക്കാൾ മൂന്നുമടങ്ങും രാജ്യസഭ നാലുമടങ്ങും വിശാലമായിരിക്കും. 5. പുതിയ കെട്ടിടത്തിന് 20,000 കോടി ചെലവിടുന്നത് ആറുവർഷമെടുത്താണ്. പൈതൃക കെട്ടിടങ്ങളൊന്നും പൊളിക്കില്ല. പകരം അവയുടെ ആയുസ്സ് വർധിപ്പിച്ച് സംരക്ഷിക്കും. 7. സമുച്ചയത്തിലെ വൃക്ഷങ്ങൾ മാറ്റിനടും. നിലവിലുള്ളതിനെക്കാൾ 9.54 ഏക്കർ അധികമായി ഹരിതമേഖലയാക്കും. 8. അടിയന്തരസാഹചര്യം വന്നാൽ രക്ഷാപ്രവർത്തനത്തിന്, പ്രത്യേകിച്ചും സെൻട്രൽ ഹാളിൽ സൗകര്യമില്ല. നിലവിൽ 440 പേർക്കുമാത്രം ഇരിക്കാൻ സൗകര്യമുള്ള സെൻട്രൽ ഹാളിൽ പാർലമെന്റിന്റെ സംയുക്തസമ്മേളനം നടക്കുമ്പോൾ തിങ്ങിപ്പിടിച്ചാണ് അംഗങ്ങളിരിക്കുന്നത്. 9. ലോക്സഭാ സീറ്റുകളുടെ എണ്ണവും ഭാവിയിൽ വർധിച്ചേക്കാം. ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിന് 2026 വരെയാണ് കാലാവധി. 10. പൊതുവായ സെൻട്രൽ സെക്രട്ടേറിയറ്റ് നിർമിക്കുക വഴി ഓഫീസ് ഇടങ്ങളുടെ എണ്ണം വർധിക്കും. ഇതിനടിയിലൂടെ മൂന്ന് കിലോമീറ്റർ ഭൂഗർഭ പാതയിലൂടെ ഷട്ടിൽ യാത്രാസൗകര്യമുണ്ടാകും. സെൻട്രൽ വിസ്ത പദ്ധതി ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവൻ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്- സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. Content Highlights:Parliament New Building
from mathrubhumi.latestnews.rssfeed https://ift.tt/32DOXV9
via
IFTTT
No comments:
Post a Comment