കൊച്ചി: സ്വർണക്കടത്ത് കേസിൽ കേരളം കുരുങ്ങിക്കിടക്കുമ്പോഴും വിമാനത്താവളങ്ങളിലൂടെ വീണ്ടും സ്വർണമൊഴുകുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസ് വിവാദമായ ദിവസംമുതൽ 19 ദിവസംകൊണ്ട് പിടിച്ചത് ആറരക്കോടി രൂപ വിലവരുന്ന 23.40 കിലോ സ്വർണം. ഇതിൽ 17.68 കിലോയും കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നാണ്. പിടിച്ചതിന്റെ നാലിരട്ടി സ്വർണം ഈ ദിവസങ്ങളിൽ കേരളത്തിലെത്തിയെന്നാണു സൂചന. 'ഡീൽ' ഉറപ്പിച്ച സ്വർണം കൃത്യമായി എത്തിക്കാനാണ് ശക്തമായ പരിശോധനയുണ്ടാകുമെന്നറിഞ്ഞിട്ടും കടത്തുസംഘങ്ങൾ പിന്മാറാത്തത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുമാത്രം ജൂലായ് ഒന്നുമുതൽ 19 വരെ പിടിച്ചത് 11.36 കിലോ സ്വർണമാണ്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 4.22 കിലോ സ്വർണവും. കൊച്ചി വിമാനത്താവളത്തിൽനിന്നു രണ്ടുകിലോ സ്വർണം പിടിച്ചു. കോഴിക്കോട്ട് സ്വർണം കടത്താൻ ശ്രമിച്ചതിൽ ഒരു തിരുവനന്തപുരം സ്വദേശിനി പിടിയിലാവുകയും ചെയ്തു. സ്വർണക്കടത്തു സംഘം ഇനി കുറച്ചുകാലത്തേക്ക് തിരുവനന്തപുരം വിമാനത്താവളം ഉപേക്ഷിക്കുമെന്നാണ് കസ്റ്റംസ് അധികൃതർ കരുതുന്നത്. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 5.72 കിലോ സ്വർണം കേരളത്തിലെ റോഡുകളിൽനിന്ന് പിടികൂടിയിട്ടുണ്ട്. കടത്താൻ വ്യത്യസ്ത മാർഗങ്ങൾ വിമാനത്താവളങ്ങളിൽ ഫാൻ മോട്ടോർ, ഇസ്തിരിപ്പെട്ടി, സൈക്കിളിന്റെ പെഡൽ ഷാഫ്റ്റ് എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടിച്ചിരുന്നു. ഇതുൾപ്പെടെ ബാറ്ററിക്കുള്ളിൽവരെ ഒളിപ്പിച്ച് സ്വർണം കടത്തുന്നതെല്ലാം പുതിയ രീതികളിലാണ്. പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചാണ് സ്വർണക്കടത്ത്. ആസൂത്രണം ചെയ്യുന്നവർ 'നിക്ഷേപം' ഇറക്കുകയുമില്ല. മുൻകൂർ പണം വാങ്ങിയശേഷം സ്വർണം കൃത്യസമയത്ത് എത്തിച്ചില്ലെങ്കിൽ വിശ്വാസ്യത നഷ്ടപ്പെട്ടാൽ ബിസിനസ് അടുത്ത സംഘത്തിന് പോകുമെന്നതിനാൽ എന്തു വിലകൊടുത്തും സ്വർണം എത്തിക്കുകയാണിപ്പോൾ. തിരുവനന്തപുരം സ്വർണക്കടത്ത് പിടിക്കുന്നതിനു മുമ്പുള്ള 'ഡീൽ' ആണ് ഇപ്പോഴെത്തുന്ന ഭൂരിഭാഗം സ്വർണവും. പിടിക്കുന്നതിലധികവും 'രഹസ്യവിവരത്തിന്റെ' അടിസ്ഥാനത്തിലുമാണ്. Content Highlight:gold smuggling kerala
from mathrubhumi.latestnews.rssfeed https://ift.tt/2WBAvJy
via
IFTTT
No comments:
Post a Comment