കൊച്ചി: സ്വർണക്കടത്ത് കേസിൽ ഉന്നതരടക്കം കുടുങ്ങാനുള്ള തെളിവുകൾ ‘കോൾ കണക്ടിൽ’. പ്രതിസന്ധിഘട്ടത്തിൽ പ്രതികൾ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോൾ എൻ.ഐ.എ.യും കസ്റ്റംസും. കൈയെത്തും ദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിനു പിന്നിൽ ഇവർ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയലായിരുന്നു. കസ്റ്റംസ് അധികൃതർ പോലീസ് സഹായം വേണ്ടെന്നുവെച്ചതിനു കാരണവും ഇതായിരുന്നു. അന്വേഷണസംഘങ്ങൾ കോടതികളിൽ സമർപ്പിച്ച രേഖകളിലും എടുത്തുപറയുന്നത് ഫോൺ ഡേറ്റയെക്കുറിച്ചാണ്.സരിത്ത് കസ്റ്റഡിയിലായ ദിവസംതന്നെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുക്കാമായിരുന്നു. കൈയെത്തും ദൂരത്തുണ്ടായിട്ടും ഇവരെ ‘ഫ്രീ’ ആക്കി നിർത്തിയതിനുപിന്നിൽ പ്രതികൾ പ്രതിസന്ധിഘട്ടങ്ങളിൽ ഉന്നതരെ ബന്ധപ്പെടുമെന്ന ഉറപ്പായിരുന്നു. യു.എ.ഇ. കോൺസുലേറ്റുമായാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ നിമിഷംതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു. തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇടപെട്ടു. പിന്നീട് കസ്റ്റംസിനെ മുന്നിൽനിർത്തി സംയുക്ത രഹസ്യാന്വേഷണമാണു നടന്നത്. കേന്ദ്ര ഏജൻസികളുടെ നിർദേശമായിരുന്നു പ്രതികളെ അറസ്റ്റുചെയ്യാതെയുള്ള ഫോൺ നിരീക്ഷണം.സ്വപ്നയും സന്ദീപും നേരിട്ടല്ലാതെ മൂന്നാമതൊരാൾ വഴി ഉന്നതരെ ബന്ധപ്പെടാനിടയുള്ളതുകൊണ്ടാണ് ഇവരുമായി ബന്ധമുള്ള എല്ലാവരുടെയും ഫോണുകൾ നിരീക്ഷണത്തിലാക്കിയത്. കേസിനു സഹായകരമായ എല്ലാ ഫോൺസംഭാഷണങ്ങളും ലഭിച്ചെന്ന് ഉറപ്പാക്കിയാണ് സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ്.സരിത്തിൽനിന്ന് റമീസിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും കസ്റ്റഡി ബോധപൂർവം വൈകിച്ചു. ഫോൺസംഭാഷണങ്ങൾ ശേഖരിക്കാനായിരുന്നു ഇത്. റമീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ നൽകിയ അപേക്ഷയിൽ മൊബൈൽ കോൾ ഡേറ്റാ റെക്കോഡുകൾ ശേഖരിച്ചതായി കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/309bztL
via
IFTTT
No comments:
Post a Comment