സ്വപ്ന സുരേഷ് തിരുവനന്തപുരം: ''അന്നനുഭവിച്ച സങ്കടം ഓർക്കാൻപോലും ആകില്ല. നല്ലരീതിയിൽ ജീവിച്ചുവരുമ്പോഴായിരുന്നു ഭർത്താവിനെതിരേ വ്യാജപരാതി ഉയരുന്നത്. ആകെ തളർന്നുപോയി. ബിരുദത്തിന് പഠിക്കുന്ന മകളെയുംകൊണ്ട് പുറത്തേക്കു പോകാൻപോലും കഴിയാത്ത അവസ്ഥ. കരഞ്ഞുറങ്ങിയ ദിനങ്ങളായിരുന്നു അന്നെല്ലാം. ജോലിക്ക് ചെല്ലുമ്പോൾ സഹപ്രവർത്തകരുടെ ചോദ്യങ്ങൾ, കോളേജിൽ പോകില്ലെന്ന് പറയുന്ന മകൾ... തെറ്റുചെയ്തില്ലെന്നു പറഞ്ഞ ഭർത്താവിനെ ഞങ്ങൾ ചേർത്തുപിടിച്ചു. ഒരുമിച്ച് പോരാടി. സ്വപ്നാ സുരേഷിന്റെ യഥാർഥമുഖം വെളിച്ചത്തായത് അവർ ചെയ്തുകൂട്ടിയ തെറ്റുകളുടെ കർമഫലം'' -ഗീതാദേവി പറഞ്ഞുനിർത്തി. സ്വപ്നാ സുരേഷ് തയ്യാറാക്കിയ വ്യാജപരാതിയിൽ തിരുവനന്തപുരം എയർഇന്ത്യയിൽനിന്ന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഗീതാദേവി. ഹൈദരാബാദിൽ ഭർത്താവിനൊപ്പം കഴിയവേയാണ് അന്നനുഭവിച്ച മാനസികസംഘർഷങ്ങളെക്കുറിച്ച്, സർക്കാർ വകുപ്പിൽനിന്ന് ഉയർന്ന ഉദ്യോഗസ്ഥയായി വിരമിച്ച ഗീതാദേവി 'മാതൃഭൂമി'യുമായി സംസാരിച്ചത്. 2015-ലാണ് എയർഇന്ത്യാ സാറ്റ്സിലെ 17 വനിതാജീവനക്കാരുടെ പേരിൽ സ്വപ്നാ സുരേഷ് തിരുവനന്തപുരം എയർപോർട്ട് ഡയറക്ടർക്ക് വ്യാജപരാതി നൽകിയത്. എയർ ഇന്ത്യയിൽ ഓഫീസർ ഗ്രൗണ്ട് സർവീസിൽ ആയിരുന്ന ഗീതാദേവിയുടെ ഭർത്താവ്, അവിടത്തെ അഴിമതിയെ എതിർത്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ എയർ ഇന്ത്യ സാറ്റ്സിൽ നിയമിച്ചപ്പോഴും എതിർത്തു. ആ ഉദ്യോഗസ്ഥന്റെ കീഴ്ജീവനക്കാരിയായിരുന്നു സ്വപ്ന. അവർ രണ്ടുപേരും ചേർന്നാണ് 17 പെൺകുട്ടികളുടെ വ്യാജ ഒപ്പിട്ട് പരാതി നൽകിയത്. ഇതേത്തുടർന്ന് ഭർത്താവിനെ മാർച്ചിൽ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റി. എന്റെ മാത്രം ശമ്പളംകൊണ്ട് ജീവിക്കുകയും തെറ്റുചെയ്തില്ലെന്ന് ആവർത്തിച്ചുപറഞ്ഞ ഭർത്താവിനൊപ്പം നിയമയുദ്ധവും നടത്തിയ നാളുകൾ. ഹൈദരാബാദിൽ ജോയിൻ ചെയ്യില്ലെന്നുപറഞ്ഞ അദ്ദേഹത്തിനൊപ്പം കോടതികൾ കയറിയിറങ്ങി. ഓരോ കേസ് ജയിക്കുമ്പോഴും എയർ ഇന്ത്യ അതിനെതിരേ അപ്പീൽ നൽകി. പരാതിയിൽ ഒപ്പിട്ട പാർവതി സാബു എന്ന വ്യാജേന നീതു മോഹൻ എന്ന കുട്ടിയെവരെ സ്വപ്നാ സുരേഷ് ഹാജരാക്കി. അവരുടെ കള്ളത്തരങ്ങൾക്ക് എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥർ കൂട്ടുനിന്നത് എന്തിനെന്നാണ് സംശയം. കേന്ദ്രസർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജോലിപോകുമെന്ന് വന്നപ്പോഴാണ് മൂന്നുവർഷത്തിനുശേഷം 2018 ഓഗസ്റ്റിൽ ഭർത്താവ് കോടതി ഉത്തരവുപ്രകാരം ഹൈദരാബാദിലെത്തുന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. എന്നെപ്പോലെ നിരപരാധികളായ എത്രപേരെ അവർ മാനസികമായി പീഡിപ്പിച്ചിരിക്കും. എല്ലാ സ്വാധീനവും ഒരിക്കൽ ഇല്ലാതാകും. സ്വപ്നാ സുരേഷ് ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിക്കും -ഗീതാദേവി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3iMnfuS
via
IFTTT
No comments:
Post a Comment