ഛണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്ത് ജില്ലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒരാൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പോലീസുകാരിൽ ഒരാളായ രവീന്ദർ സിങ് (28) കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്റെ കൈയിൽ രേഖപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച വണ്ടിയുടെ രജിസ്ട്രേഷൻ നമ്പറാണ് കേസിൽ വഴിത്തിരിവായത്. പ്രതികളെ തിരിച്ചറിയാൻ ദുഷ്കരമായിരുന്ന സാഹചര്യത്തിൽ ഈ തെളിവാണ് മുഴുവൻ പ്രതികളെയും പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. പോസ്റ്റ്മോർട്ടത്തിനിടെയാണ് കൊല്ലപ്പെട്ട രവീന്ദ്രർ സിങിന്റെ കൈയിൽ അടയാളപ്പെടുത്തിയ നമ്പർ ശ്രദ്ധിയിൽപ്പെട്ടത്. ഇക്കാര്യം പോലീസിനെ അറിയിച്ചതോടെ കേസിൽ പ്രതികളെ കണ്ടെത്താനുള്ള നിർണായക തെളിവായി ഇത് മാറി. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ വളരെ വേഗത്തിൽ പ്രതികളെ കണ്ടെത്താനും സാധിച്ചു. ധീരനായ കോൺസ്റ്റബിൾ രവീന്ദർ സിങ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് കാണിച്ചുതന്നത് അടിസ്ഥാനപരമായുള്ള പോലീസിന്റെ കഴിവാണ്. അദ്ദേഹം കൈയിൽ അടയാളപ്പെടുത്തിയ വാഹന നമ്പർ പോസ്റ്റ്മോർട്ടത്തിനിടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ഹരിയാന പോലീസ് മേധാവി മനോജ് യാദവ വ്യക്തമാക്കി. മരണാനന്തര പോലീസ് മെഡലിന് രവീന്ദർ സിങിനെ ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടിക്കിടെ രവീന്ദ്രർ സിങും കാപ്താൻ സിങും കൊല്ലപ്പെട്ടത്. കർഫ്യൂ മേഖലയായ ബുട്ടന പോലിസ് സ്റ്റേഷന് സമീപമുള്ള സോനിപത്-ജിന്ദ് റോഡിൽ കാറിലിരുന്ന് മദ്യപിച്ചിരുന്ന സംഘത്തെ ഇരുവരും ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. content highlights:Heroic Haryana Cop Left Clue To Identity Of Accused Before He Was Killed
from mathrubhumi.latestnews.rssfeed https://ift.tt/2BA6Edj
via
IFTTT
No comments:
Post a Comment