വർക്കല: മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം തോന്നയ്ക്കൽ റബീന മൻസിലിൽ സക്കീർ ശാസ്തവട്ടം എന്നറിയപ്പെടുന്ന സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നാവായിക്കുളം 28-ാം മൈലിൽ പുത്തൻവീട്ടിൽ രമയുടെ വീട്ടിലെത്തി പാമ്പിനെ പിടികൂടുന്നതിനിടെയാണു കടിയേറ്റത്. രമയും അമ്മയുമുൾപ്പെടെ പ്രായമായ രണ്ട് സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു പുറത്തെ പടിക്കെട്ടിനടിയിലായിരുന്നു പാമ്പ്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് രാത്രി എട്ടുമണിയോടെ സക്കീർ ഈ വീട്ടിലെത്തി. ഏകദേശം അഞ്ചു വയസ്സും നല്ല നീളവുമുള്ള മൂർഖനെ ഉടൻ പിടികൂടി. തറയിലിരുന്ന് നാട്ടുകാർക്കുമുന്നിൽ പാന്പിനെ പ്രദർശിപ്പിക്കുന്നതിനിടെ പെട്ടെന്നു തിരിഞ്ഞ് സക്കീറിന്റെ വലതു കൈത്തണ്ടയിൽ കൊത്തുകയായിരുന്നു. കടിച്ച പാമ്പിനെ സക്കീർതന്നെ കൈയിൽനിന്നു വേർപെടുത്തി. തളർച്ച അനുഭവപ്പെട്ട സക്കീറിനെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഷാഹുൽ ഹമീദിന്റെയും ഐഷാ ബീവിയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: നേഹ (ഏഴ്), നിഹ (രണ്ടുമാസം).
from mathrubhumi.latestnews.rssfeed https://ift.tt/2BbKuNX
via
IFTTT
No comments:
Post a Comment