പെരുമ്പാവൂർ: സ്കൂട്ടറിൽനിന്ന് താക്കോൽ എടുത്തില്ലല്ലോ എന്ന് ഓർത്തതും ഒന്നു ഞെട്ടിയ പോലെ ബീന പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തികച്ചും സ്വാഭാവികമായി വാതിൽ ചുമലുകൊണ്ട് തള്ളിത്തുറക്കാൻ ശ്രമിച്ചു. ഒന്നു തള്ളിയതും ആ വലിയ ചില്ല് ഒന്നടങ്കം ബീനയുടെ ദേഹത്തേക്ക് പൊളിഞ്ഞു വീണു.വലിയ ചില്ല് വീണതിന്റെ ആഘാതത്തിൽ പിടഞ്ഞിരുന്നു പോയി അവർ. ചില്ലു മുഴുവൻ കൂടി അടർന്ന് താഴേയ്ക്കു വീണ് കുത്തിക്കയറിയെങ്കിലും ബീന തന്നെ പിടഞ്ഞെഴുന്നേറ്റു. വലിയ ഭാരവും കൂർത്ത മുനയുമുള്ള ചില്ല് അതിശക്തമായി ആഴത്തിലേക്ക് ഇറങ്ങിയത് ബീനയ്ക്കു പോലും അപ്പോൾ മനസ്സിലായിരുന്നില്ലെന്ന് തൊട്ടടുത്ത നിമിഷങ്ങളിലെ അവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്. അപ്പോൾ മുതൽ രക്തം കുത്തിയൊഴുകുന്നുണ്ടായിരുന്നു. എല്ലാവരും കൂടി ബാങ്കിലെ കസേരയിൽ ഇരുത്തി. ഉടൻ ബീന ബോധരഹിതയായി. ശക്തിയായി രക്തം പ്രവഹിച്ച് ബീനയുടെ വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്നു.വാതിൽ തകർന്നുവീണു, ചില്ലുകൊണ്ട് മുറിഞ്ഞു എന്നതല്ലാതെ അത് അത്ര ഗൗരവമുള്ള കാര്യമായി കണ്ടുനിന്നവർക്കും തോന്നിയില്ല. എന്നാൽ, മുറിവ് അത്രയും ആഴത്തിലുള്ളതായിരുന്നു.അപകടമുണ്ടായ ഉടൻതന്നെ അവിടെയുണ്ടായിരുന്ന ഏതെങ്കിലും വാഹനത്തിൽ ബീനയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനേ എന്ന് സ്ഥലത്തുണ്ടായിരുന്ന ചിലർ സൂചിപ്പിച്ചു. ഇവിടെ നഷ്ടപ്പെട്ട വിലപ്പെട്ട സമയം അതീവ നിർണായകമായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്ക് ബീന മരിച്ചിരുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ട്. ആശുപത്രിയിൽ എത്തിച്ച് പത്തു മിനിറ്റിനുള്ളിൽ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ, ആഴമുള്ള മുറിവിലൂടെ ബീനയുടെ ആന്തരാവയവങ്ങൾ പുറത്തേക്കു വന്ന നിലയിലായിരുന്നു. ബാങ്കിലുണ്ടായിരുന്നവർ സംഭവത്തിന്റെ ഗൗരവം വേണ്ടവിധം ഉൾക്കൊണ്ടില്ല എന്ന് ആക്ഷേപമുണ്ട്. അപകടം നടന്ന് രക്തം വാർന്ന നിലയിൽ 10 മിനിറ്റോളം ബീനയ്ക്ക് കാത്തിരിക്കേണ്ടി വന്നു. പോലീസിൽ അറിയിച്ച് അവിടെ നിന്നുള്ള നിർദേശ പ്രകാരം ഹൈവേ പട്രോളിൻറെ വാഹനം എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ബാങ്കിലെ മുൻ വാതിലിന്റെ ചില്ലുകൾ കനം കുറഞ്ഞതാണെന്നും ആരോപണമുണ്ട്. 6 അടി ഉയരത്തിലുള്ള ഒറ്റച്ചില്ലിന്റെ വാതിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ അധികൃതർ അറിയിച്ചിട്ടുണ്ട്.ഓർമകളിൽ ബീനയുടെ ജീവകാരുണ്യ മുഖം പെരുമ്പാവൂർ: രാവിലെ കടയിലെ തിരക്കുകൾ കഴിഞ്ഞ് ബാങ്കിലേക്കു പോയ ബീനയുടെ ദേഹത്ത് ചില്ലുവീണ് മുറിവേറ്റു എന്നു കേട്ടപ്പോൾ ആരും അത് അത്ര ഗൗരവമുള്ളതായി കരുതിയില്ല. എന്നാൽ, ഉടൻ എത്തി മരണവാർത്ത. കടയിലെയും വീട്ടിലെയും മാത്രമല്ല, പള്ളിയിലെ പ്രവർത്തനങ്ങളിലും സേവന കാര്യങ്ങളിലും ഒക്കെ എപ്പോഴും പ്രസരിപ്പോടെ ഇടപെട്ടിരുന്നയാളാണ് ബീന. വീട്ടിലെ തിരക്കുകൾ കഴിഞ്ഞാൽ കൂവപ്പടിയിലെ ഇലക്‌ട്രിക്കൽ കടയിലേക്ക് ബീനയും എത്തുന്നത് പതിവായിരുന്നു. ഭർത്താവ് നോബിയോടൊപ്പം കടയിലെ എല്ലാ കാര്യങ്ങളിലും ബീനയും ഉണ്ടായിരുന്നു. പള്ളിയിലെ സംഘടനകളുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം ബീന എപ്പോഴും മുൻനിരയിലുണ്ടാവുമായിരുന്നു എന്ന് അയൽവാസികളും ഭക്തസംഘടനാ പ്രവർത്തകരും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/37y4Ooy
via
IFTTT
No comments:
Post a Comment