കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ മാനേജരായ 40-കാരന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളനടത്തിപ്പ് പ്രതിസന്ധിയിലായി. ഇദ്ദേഹത്തെ മഞ്ചേരി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. വിമാനത്താവള ഡയറക്ടർ ഉൾപ്പെടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന 30 പേരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ജീവനക്കാരനാണ് വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ എയർ ഇന്ത്യാ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴിനാണ് ടെർമിനൽ മാനേജരിൽനിന്ന് പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ, ഫലം വരാൻ വൈകി. ഇതാണ് വ്യാപക സമ്പർക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അടുത്ത ദിവസംവരെ മാനേജർ ജോലിക്കെത്തിയിരുന്നു. ജീവനക്കാരും യാത്രക്കാരും സുരക്ഷാ എജൻസികളുമുൾപ്പെടെ ഒട്ടേറെപ്പേർ നിരന്തരമായി ബന്ധപ്പെടുന്ന കേന്ദ്രമാണ് വിമാനത്താവള ടെർമിനൽ. രോഗവ്യാപനം തിരിച്ചറിയണമെങ്കിൽ കൂടുതൽ കർശനപരിശോധകൾ ആവശ്യമാണ്. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവവർക്ക് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗപകർച്ച കണ്ടെത്താൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. ദിവസേന 600 മുതൽ 1000 വരെ യാത്രക്കാരാണ് വിവിധ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നായി കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നത്. ഇവരെ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ലെന്ന് നേരത്തേതന്നെ ആരോപണം ഉയർന്നിരുന്നു. ജില്ലാ ഭരണകൂടത്തിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വിമാനത്താവളം സന്ദർശിച്ചിരുന്നു. ഇവരും ആശങ്കയിലാണ്. മലപ്പുറത്ത് സ്ഥിതി ആശങ്കാജനകം പഞ്ചായത്തോഫീസും അഗ്നിരക്ഷാ സേനാ ഓഫീസും അടയ്ക്കുകയും വിമാനത്താവളത്തിലെ ഭൂരിപക്ഷം ജീവനക്കാരും ക്വാറന്റീനിൽ പോവുകയും ചെയ്തതോടെ മലപ്പുറത്ത് സ്ഥിതി ആശങ്കാജനകമായി. ഒരു പോലീസുദ്യോഗസ്ഥനും ക്വാറന്റീനിലാണ്. ജനങ്ങൾ ഏറ്റവുമധികം ഇടപഴകുന്ന പൊതുസംവിധാനങ്ങളിലാണ് രോഗബാധ. എടപ്പാളിൽ ഒരു ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചതിന്റെ തുടർച്ചയായാണ് അയാൾക്ക് ഭക്ഷണമെത്തിച്ച പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തോഫീസ് അടച്ചെങ്കിലും അവിടെ വന്നുപോയവരെല്ലാം ഭീതിയിലാണ്. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥനും ഇവരെ സഹായിക്കുന്ന പൊതുജനസംഘടനയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ ഓഫീസ് അടച്ചത്. 37 ജീവനക്കാർ ഇവിടെ ക്വാറന്റീനിലാണ്. രോഗം ബാധിച്ച ഉദ്യോഗസ്ഥൻ താനൂരിലെ എ.എസ്.ഐ.യുമായും ബന്ധംപുലർത്തിയതോടെ ഇദ്ദേഹവും ക്വാറന്റീനിലായി.
from mathrubhumi.latestnews.rssfeed https://ift.tt/2Y3CRlL
via
IFTTT
No comments:
Post a Comment