ചെന്നൈ: കോവിഡ്-19 വ്യാപനം അതിരൂക്ഷമായതോടെ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മലയാളിസംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിച്ച വാഹനങ്ങളിൽ ആയിരക്കണക്കിനാളുകൾ ഇതിനകം കേരളത്തിലെത്തി. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയവർപോലും താത്കാലികമായി നഗരം വിട്ടുപോകുകയാണ്. കേരളം കൂടാതെ കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് നഗരവാസികൾ ഭീതിയിലായത്. ഒാരോ ദിവസവും 1500-ഓളം പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞുതുടങ്ങിയതും സ്വന്തം നാടുകളിലേക്കുള്ള പലായനത്തിന് പ്രേരിപ്പിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തംസ്ഥലങ്ങളിൽ തിരിച്ചെത്താൻ അടച്ചിടൽ വ്യവസ്ഥകളിൽ ഇളവുനൽകിയതോടെ കേരളത്തിലേക്ക് വലിയതോതിൽ ആളുകൾ പോയിത്തുടങ്ങിയിരുന്നു. എന്നാൽ, അതിൽ ഭൂരിപക്ഷവും വിദ്യാർഥികൾ, തൊഴിൽ നഷ്ടമായവർ, താത്കാലിക ആവശ്യങ്ങൾക്കായി എത്തിയവർ തുടങ്ങിയവരായിരുന്നു. ഒരേ സ്ഥലങ്ങളിലേക്ക് പോകേണ്ടവരെ ഒന്നിപ്പിച്ച് വാഹനങ്ങൾ ക്രമീകരിക്കാൻ പ്രധാന മലയാളിസംഘടനകൾ രംഗത്തുവന്നിരുന്നു. ഇരുചക്രവാഹനങ്ങളിൽ കേരളത്തിലേക്ക് പോയവരുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കുടുംബമായി പോകുന്നവരാണ് അധികവും. സ്വന്തംവാഹനങ്ങളിലും വാടകവാഹനങ്ങളിലും പോകുന്നതുകൂടാതെ വിമാന മാർഗം നാട്ടിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. റോഡുമാർഗം പോകുന്നതിന് കേരളസർക്കാരിന്റെ പാസ് കിട്ടാൻ വൈകുന്നുണ്ടെങ്കിലും വിമാന യാത്രക്കാർക്ക് വേഗത്തിൽ പാസ് ലഭിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം ഒക്ടോബർ-നവംബർവരെ തുടരാൻ സാധ്യതയുണ്ടെന്ന സംസ്ഥാനസർക്കാർ വ്യക്തമാക്കിയതോടെയാണ് കുടുംബസമേതം നാട്ടിലേക്കുപോകുന്നവർ വർധിച്ചത്. ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3.5 ലക്ഷം വരെയാകാമെന്നാണ് വിലയിരുത്തൽ. Content Highlights:Covid cases increases; Keralites moving from Chennai to Kerala
from mathrubhumi.latestnews.rssfeed https://ift.tt/30FJJXS
via
IFTTT
No comments:
Post a Comment