തിരുവനന്തപുരം: ഭൂപരിഷ്കരണനിയമം ഭേദഗതിചെയ്യാൻ അനുവദിക്കില്ലെന്ന പരമ്പരാഗത നിലപാടിൽനിന്ന് സി.പി.ഐ. പിന്നാക്കം പോകുന്നു. തോട്ടവിളകൾക്കിടയിൽ പഴവർഗങ്ങളും കൃഷിചെയ്യാൻ അനുമതി നൽകാമെന്ന നിലപാടിനെ അനുകൂലിക്കുന്നതിലൂടെയാണ് ഈ മാറ്റം. മുമ്പ് ഭൂപരിഷ്കരണനിയമം ഭേദഗതിചെയ്യണമെന്ന് നിർദേശമുയർന്നപ്പോഴൊക്കെ സി.പി.ഐ. എതിർത്തിരുന്നു. നയപരമായ കാര്യമായതിനാൽ ഇക്കാര്യം ഇടതുമുന്നണി യോഗം ചർച്ചചെയ്ത് തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സി.പി.ഐ.യ്ക്ക് എതിർപ്പില്ലെന്ന് വന്നതോടെ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ഉറപ്പായി. കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പഴവർഗങ്ങളും തോട്ടഭൂമിയിൽ കൃഷിചെയ്യാൻ അനുമതി നൽകാനാണ് നീക്കം. കൃഷിവകുപ്പിന്റേതാണ് പദ്ധതി. നിർദേശം ഉയർന്നപ്പോൾതന്നെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇക്കാര്യം സി.പി.ഐ. നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഭൂപരിഷ്കരണ നിയമം ദുർബലപ്പെടാത്ത രീതിയിൽ നിയമപരിഷ്കാരത്തെ അനുകൂലിക്കാമെന്ന നിലപാടാണ് സി.പി.ഐ.യുടേത്. തോട്ടം തോട്ടമായിത്തന്നെ നിലനിൽക്കണമെന്നും നിർദേശിച്ചു സി.പി.ഐ.യുടെ നിലപാട് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. മറ്റിനങ്ങൾകൂടി നിലവിലുള്ള തോട്ടത്തിൽ കൃഷിചെയ്യുന്നത് ആ ഭൂമിയുടെ തോട്ടംപദവി നഷ്ടമാക്കുമെന്നതാണ് ഭൂപരിഷ്കരണ നിയമത്തിന്റെ സത്ത. തോട്ടംപദവി നഷ്ടമായാൽ 15 ഏക്കറിൽ കൂടുതൽ വ്യക്തിക്ക് കൈവശം വെക്കാനാകില്ല. തോട്ടത്തിൽ മറ്റുകൃഷികൾക്കും ടൂറിസം പദ്ധതികൾക്കും അനുമതി നൽകണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഫലത്തിൽ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്തതന്നെയില്ലാതാകുമെന്നും വിമർശനമുയർന്നിരുന്നു. സി.പി.എമ്മിൽനിന്ന് വി.എസ്. അടക്കമുള്ളവരും സി.പി.ഐ.യും ഈ നിലപാടിലായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെകാലത്ത് സമാനനിർദേശമുയർന്നപ്പോഴും എതിർപ്പുയർന്നിരുന്നു. കൃഷിക്ക് അനുമതിയുണ്ട്, അഞ്ചുശതമാനം ഭൂമിയിൽതോട്ടഭൂമിയെങ്കിലും തോട്ടവിളക്കൃഷിയില്ലാത്ത ഭൂമിയുടെ അഞ്ചുശതമാനം ടൂറിസത്തിനും മറ്റു കൃഷികൾക്കും ഉപയോഗിക്കാൻ ഈ സർക്കാർ അനുമതി നൽകിയിരുന്നു. തോട്ടം നടത്തിപ്പ് നഷ്ടമായതിനാൽ കുറച്ചുഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നായിരുന്നു ഇത്. ഇതിനെച്ചൊല്ലിയും ഭരണമുന്നണിയിൽ വലിയ വിവാദം ഉണ്ടായി. ഒടുവിൽ ഇങ്ങനെ ഭൂമി ഉപയോഗിക്കാൻ റവന്യൂവകുപ്പ് ഉപാധികൾ മുന്നോട്ടുവെച്ചു. തോട്ടവിളയില്ലാതെ കിടക്കുന്ന ഭൂമിയുടെ അഞ്ചുശതമാനമേ ഉപയോഗിക്കാവൂവെന്നും അവിടെ ജലലഭ്യതയ്ക്ക് സ്ഥലം തിരിച്ചിടണമെന്നുമുള്ള കർക്കശ വ്യവസ്ഥകളും ഏർപ്പെടുത്തി. ഉപാധി കർശനമായതിനാൽ ആനുകൂല്യം ഉപയോഗിച്ച് കൃഷിയിറക്കാനുള്ള അനുമതിക്ക് ആരും സർക്കാരിനെ സമീപിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2NhZtbU
via
IFTTT
No comments:
Post a Comment