ഏലൂർ : മറ്റത്തിൽ വീടിന്റെ മുൻപിൽ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾക്കരികിലായി കണ്ണീർ വറ്റിയ മുഖത്തോടുകൂടി രേവതിയുണ്ടായിരുന്നു. നിറവയറിൽ കൈകൾ ചേർത്തുെവച്ച് പരിതപിച്ച അവരെ ചേർത്തുപിടിച്ച് അമ്മയും. ഇടറിയ വാക്കുകളിൽ അവർ പറഞ്ഞത് വ്യക്തമായിരുന്നില്ലെങ്കിലും കേട്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു രേവതിയുടെ മുഖം. ദേശീയപാതയിൽ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിൽ മജേഷിന്റെയും (35), മകൾ അർച്ചനയുടെയും (എട്ട്) ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആശുപത്രിയിൽനിന്ന് രേവതി വീട്ടിലെത്തിയത്. ഭർത്താവിനെയും മകളെയും കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല. മിനിറ്റുകൾക്കകം മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്ക്. രേവതിയെ പ്രസവത്തിനായി പാതാളത്തെ ഏലൂർ ഇ.എസ്.ഐ.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് മൂന്നോ നാലോ ദിവസം കൂടി ഉണ്ടായിരിക്കെ ചൊവ്വാഴ്ച പ്രസവ ദിവസമാക്കുകയായിരുന്നു. ഇതിനുവേണ്ട ആശുപത്രി രേഖകളിലൊക്കെ ഒപ്പിട്ട് കൊടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മജേഷിന്റെയും മകളുടെയും ദാരുണാന്ത്യം. ഇരുവരുടെയും മരണത്തെ തുടർന്ന് രേവതിക്ക് പ്രസവത്തിനുള്ള മരുന്നുകൾ നൽകിയില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ രേവതിയെ മജേഷിനും മകൾക്കും അപകടം പറ്റിയതായി അറിയിച്ചു. എന്നാൽ ഇരുവരും മരിച്ച വിവരം അറിയിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ കാര്യങ്ങൾ അറിയിച്ച് 1.50-ഓടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ തൃക്കാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. ചടങ്ങുകൾക്കു ശേഷം രേവതിയെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. പൊതുദർശനത്തിനായി െവച്ച മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു. കോവിഡ് 19 നിർദേശങ്ങൾ പാലിച്ച് പോലീസിന്റെ സഹായത്താലാണ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. പി.ടി. തോമസ് എം.എൽ.എ., തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ, മുൻ എം.എൽ.എ. എ.എം. യൂസഫ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു. പരേതനായ ബാബുവിന്റേയും ഇന്ദിരയുടേയും മകനായ മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. ബി.ജെ.പി. തൃക്കാക്കര അയ്യനാട് ഏരിയാ കമ്മിറ്റിയംഗമാണ്. കളമശ്ശേരി സെയ്ന്റ് ജോസഫ്സ് സ്കൂളിലെ മൂന്നാം ക്ലാസുകാരിയാണ് മകൾ അർച്ചന. കാക്കനാട് അത്താണി ശ്മശാനത്തിൽ ഇരുവരുടെയും സംസ്കാരം നടത്തി. കുഞ്ഞുമോന്റെ മൃതദേഹം കബറടക്കി ആലുവ : ദേശീയപാതയിൽ കാർ പാഞ്ഞുകയറി മരിച്ച ചൂർണിക്കര മുട്ടം സ്വദേശി പുതുവായിൽ കുഞ്ഞുമോന്റെ (55) മൃതദേഹം കബറടക്കി. മുട്ടം ജുമാ മസ്ജിദിൽ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു കബറടക്കം. വാഹനമോടിച്ച ഇടുക്കി തൊടുപുഴ ഈട്ടിത്തോപ്പ് പുന്നക്കൽ വീട്ടിൽ രഘുനാഥ് ദാമോദരനെതിരേ ആലുവ പോലീസ് കേസെടുത്തു. Content Highlight: Father and daughter died in accident Kochi
from mathrubhumi.latestnews.rssfeed https://ift.tt/3dnOlF8
via
IFTTT
No comments:
Post a Comment