ന്യൂഡൽഹി: അടച്ചിടലിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മദ്യവിൽപ്പനകേന്ദ്രങ്ങളിൽ ഉപഭോക്താക്കളുടെ വൻതിരക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിഹാരമാർഗവുമായി ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി മദ്യം വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാർ ഇ-ടോക്കൺ സംവിധാനം ഏർപ്പെടുത്തി. കൂടാതെ ആളുകളെ നിയന്ത്രിക്കാൻ മാർഷൽമാരെയും നിയമിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ബുധനാഴ്ച ഉത്തരവിറക്കി. ടോക്കൺ ലഭിക്കാൻ ആദ്യം www.qtoken.in എന്ന വെബ്സൈറ്റിൽ പേരും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യണം. ഇതോടെ മൊബൈൽ നമ്പറിലേക്ക് ടോക്കൺ സന്ദേശമായി ലഭിക്കും. തുടർന്ന് ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി എളുപ്പം മദ്യം വാങ്ങാം. ഇതുവഴി തിരക്ക് കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സർക്കാരിന്റെ കീഴിലുള്ളവയിൽ 172 മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കാൻ അനുമതി. ആകെ 864 മദ്യശാലകളാണ് നഗരത്തിലുള്ളത്. ഇവയിൽ 475 എണ്ണം സർക്കാരിന് കീഴിലും ശേഷിക്കുന്ന 389 എണ്ണം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. തിങ്കളാഴ്ച മുതൽ മദ്യക്കടകൾ വീണ്ടും തുറന്നതോടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ഭൂരിഭാഗംപേരും മദ്യം വാങ്ങാൻ വരിനിൽക്കുന്നത്. ഇതേത്തുടർന്ന് പലയിടത്തും പോലീസ് ലാത്തിച്ചാർജ് നടത്തുകയും കടകൾ അടപ്പിക്കുകയും ചെയ്തിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ഗാസിപുർ, ഗോവിന്ദ്പുരി, ഉത്തംനഗർ തുടങ്ങിയയിടങ്ങളിൽ മാർഷൽമാർ പോലീസിനെ സഹായിക്കുന്നുണ്ട്. അതേസമയം, കടകൾ വീണ്ടും തുറന്നതിനുശേഷം ചൊവ്വാഴ്ച മദ്യവിൽപ്പനയിൽ സർക്കാർ റെക്കോഡിട്ടു. 7.65 കോടി രൂപയുടെ മദ്യമാണ് അന്നേദിവസം വിറ്റതെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, തിരക്ക് കുറയ്ക്കാൻ മദ്യക്കടകളുടെ പ്രവർത്തനസമയം നീട്ടണമെന്ന് ഡൽഹി പോലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനം. കൂടാതെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ വഴി മദ്യം വീട്ടിലെത്തിച്ച് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പഞ്ചാബ്, ഛത്തീസ്ഗഢ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഈ രീതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഈ മാതൃകയാണ് ഡൽഹിയും പരീക്ഷിക്കാൻ ഒരുങ്ങുന്നത്. Content Highlights: lockdown in india, Delhi starts e-token system for liquor purchases to avoid crowding
from mathrubhumi.latestnews.rssfeed https://ift.tt/3bfM6T8
via
IFTTT
No comments:
Post a Comment