: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തികപരിഹാരത്തിനായി പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമവുമായി സി.പി.എം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സി.പി.എം. സമർപ്പിച്ചിട്ടുള്ള ശുപാർശകൾക്കു പിന്തുണതേടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ നേതാക്കൾക്കു കത്തയച്ചു. ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് ഇക്കാര്യത്തിൽ ഒന്നിച്ചുനീങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ളവർക്കയച്ച കത്തിൽ അദ്ദേഹം അഭ്യർഥിച്ചു. ശരദ് പവാർ (എൻ.സി.പി.), അഖിലേഷ് യാദവ് (എസ്.പി.), എം.കെ. സ്റ്റാലിൻ, ടി.ആർ. ബാലു (ഡി.എം.കെ.), തേജസ്വി യാദവ് (ആർ.ജെ.ഡി.), ഡി. രാജ (സി.പി.ഐ.), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ), അരവിന്ദ് കെജ്‌രിവാൾ (എ.എ.പി.) തുടങ്ങി 11 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കാണ് കത്തയച്ചിട്ടുള്ളത്. രാജ്യം മൂന്നാംഘട്ട അടച്ചിടലിലേക്കു പ്രവേശിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാൻ വീഡിയോകോൺഫറൻസ് നടത്താമെന്നും നേതാക്കളുടെ സൗകര്യമനുസരിച്ച് സമയം നിശ്ചയിക്കാമെന്നും കത്തിൽ പറയുന്നു. ദീർഘകാല നടപടിയെന്ന നിലയിൽ കാർഷികരംഗത്തു ശ്രദ്ധയൂന്നണമെന്നാണ് സി.പി.എം. നിർദേശം. കാർഷികമേഖലയിൽ പൊതുനിക്ഷേപം വർധിപ്പിക്കണം. കോവിഡ് പ്രതിസന്ധിയുടെ വേളയിൽ ആശ്വാസമായത് കാർഷികമേഖലയാണെന്നും പ്രധാനമന്ത്രിക്കുള്ള ശുപാർശയിൽ സി.പി.എം. ചൂണ്ടിക്കാട്ടി. ഐ.എം.എഫിനോടുള്ള സമീപനത്തിൽ പാർട്ടി നയം മാറ്റിയതും ശ്രദ്ധേയമായി. കോവിഡ് പശ്ചാത്തലത്തിൽ ഐ.എം.എഫ്. വാഗ്ദാനം ചെയ്ത പ്രത്യേക പണംപിൻവലിക്കൽ അവകാശം ഉപയോഗപ്പെടുത്തണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പലിശയോ തിരിച്ചടവോ നിശ്ചിതവ്യവസ്ഥകളോ ഈ സഹായധനത്തിനില്ലെന്നിരിക്കേ കേന്ദ്രസർക്കാർ അതിനെ എതിർക്കുന്നതു ശരിയല്ലെന്ന് യെച്ചൂരി പറഞ്ഞു. അതിസമ്പന്നർക്ക് അധികനികുതി ഏർപ്പെടുത്തുക, നികുതി പരിധിയിൽപ്പെടാത്തവർക്ക് മൂന്നു മാസത്തേക്ക് 7500 രൂപ വീതം നൽകുക, എല്ലാവർക്കും ആറു മാസത്തേക്ക് 10 കിലോ ഭക്ഷ്യധാന്യം, പഞ്ചായത്തടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, ജി.എസ്.ടി. നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് ഉടൻ നൽകുക, സംസ്ഥാനങ്ങളുടെ വായ്പപരിധി ഇരട്ടിയാക്കുക, കുടിയേറ്റത്തൊഴിലാളികൾ വ്യാപകമായി നാട്ടിലേക്കു മടങ്ങുന്നതിനാൽ തൊഴിലുറപ്പു പദ്ധതിക്കു പുറത്തും തൊഴിലവസരങ്ങൾ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും സി.പി.എം. മുന്നോട്ടുവെച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2L0OEtv
via
IFTTT
No comments:
Post a Comment