: സ്വകാര്യ വാഹനങ്ങൾ കനത്ത വാടക ആവശ്യപ്പെടുന്നതിനാൽ അടച്ചിടലിൽ കുടുങ്ങിയ മലയാളികൾ ഗുജറാത്തിൽ നിന്ന് നാട്ടിലെത്താനാവാതെ കഷ്ടപ്പെടുന്നു. വ്യാപാരാർഥം അഹമ്മദാബാദിലും സൂറത്തിലുമൊക്കെയെത്തിയ നൂറുകണക്കിനാളുകളാണ് കോവിഡ് പടരുന്ന പട്ടണങ്ങളിൽ ഒന്നരമാസമായി പുറത്തിറങ്ങാനാവാതെ കഴിച്ചുകൂട്ടുന്നത്.മലയാളികൾക്ക് നാട്ടിലെത്താൻ തീവണ്ടികളോ സർക്കാർവക ബസുകളോ ഏർപ്പെടുത്തിയിട്ടില്ല. ഇരു സർക്കാരുകളുടെയും പാസുമായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാം. എന്നാൽ, ഇതിന് തരപ്പെടുന്നവർ വളരെ കുറവാണ്. ചെറിയ ചായക്കടക്കാർ, പാൻ കടക്കാർ, ടയർ വർക്സ് നടത്തുന്നവർ, ഇവരുടെ പണിക്കാർ തുടങ്ങി കുടുംബത്തെ നാട്ടിൽ നിർത്തി ഇവിടെ ജോലിചെയ്ത് ജീവിക്കുന്നവർ ധാരാളമുണ്ട്. ബിസിനസ് ആവശ്യങ്ങൾക്ക് വന്ന് മടങ്ങിപ്പോകാൻ പറ്റാത്തവരുമുണ്ട്. രാജ്യത്തെ ഹോട്സ്പോട്ടുകളായ നഗരങ്ങളിലെ ചെറിയ വാടകയുള്ള കുടുസ്സുമുറികളിലാണ് താമസം. ചൂടാണെങ്കിൽ 45 ഡിഗ്രിയോളം. ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ പോലും ഭയപ്പെടണം. കേരളത്തിലെത്തിപ്പെടണമെന്ന ആഗ്രഹം മാത്രമാണ് ഇവർക്കുള്ളത്.“വണ്ടിക്കാർ ദിവസവും വാടക കൂട്ടുകയാണ്. അഞ്ചു പേർക്ക് പോകാവുന്ന ഒരു ടാക്സിക്ക് കേരളത്തിന്റെ അതിർത്തി വരെ 80,000 രൂപയാണ് ചോദിക്കുന്നത്”- ശാസ്താംകോട്ട സ്വദേശി ജോയിക്കുട്ടി പറയുന്നു. കച്ചവടകാര്യങ്ങൾക്കായി അഹമ്മദാബാദിലെത്തിയ ഇദ്ദേഹം കാളുപുരിൽ കുടുങ്ങിയിരിക്കുകയാണ്. കർഫ്യൂ കാരണം ഭക്ഷണം കിട്ടാതെ വന്നപ്പോൾ കേരള സമാജം പ്രവർത്തകരാണ് സഹായിച്ചത്. നോർക്കയുടെ വെബ്‌സൈറ്റിൽ പേരു ചേർത്ത് കാത്തിരിക്കുകയാണ് ജോയിക്കുട്ടിയടക്കം ഒട്ടേറെപ്പേർ.വഡോദര എം.എസ്. സർവകലാശാലയിൽ പഠിക്കുന്ന നാൽപ്പതോളം മലയാളി വിദ്യാർഥികളും കുടുങ്ങിയവരിൽ പെടും. ഹോസ്റ്റലുകൾ കോവിഡ് രോഗികളെ പാർപ്പിക്കാനായി ഒഴിപ്പിക്കാൻ സാധ്യതയുണ്ട്. സ്വകാര്യ ബസുകളിൽ നാട്ടിലേക്ക് മടങ്ങാനാണ് ഇവരോട് അധികാരികൾ നിർദേശിക്കുന്നത്. എന്നാൽ, ഒരാൾക്ക് ഏഴായിരം രൂപയിലധികം വേണ്ടി വരും. ഇത്രയും പണം നൽകാൻ കഴിയാത്തവരുണ്ട്.കേരളത്തിലേക്കും പ്രത്യേക തീവണ്ടികൾ ഓടിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസോസിയേഷൻസ്(ഫെഗ്മ) കേരള- ഗുജറാത്ത് മുഖ്യമന്ത്രിമാർക്കും റെയിൽവേ മന്ത്രിക്കും നിവേദനമയച്ചു. ഗാന്ധിധാം, അഹമ്മദാബാദ്, വഡോദര, സൂറത്ത്, വാപി എന്നിവിടങ്ങളിലെ മലയാളികൾക്ക് ഉപകാരപ്പെടുന്നതാവാണമെന്നും നിർദേശിച്ചു. ഏകദേശം അയ്യായിരത്തോളം മലയാളികൾ ഗുജറാത്തിൽ അടച്ചിടലിൽ പെട്ടുപോയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണനും ജനറൽ സെക്രട്ടറി ബി. ഷാജഹാനും ചൂണ്ടിക്കാട്ടി. അടിയന്തര നടപടികൾക്കായി ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയതായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇവരെ അറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Wwehro
via
IFTTT
No comments:
Post a Comment