ന്യൂഡൽഹി: അഹിംസയിലും ലാളിത്യത്തിലും അധിഷ്ഠിതമായ ഗാന്ധിയൻ തത്ത്വം പ്രചരിപ്പിക്കാൻ അർമേനിയൻ പാർലമെന്റ്. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ പ്രതിമ അവർ ഏറ്റുവാങ്ങി. ഇന്ത്യയുടെ രാഷ്ട്രപിതാവിനുള്ള ഈ അംഗീകാരത്തിന് അവസരമൊരുക്കിയത് മലയാളിയും ഗാന്ധിയനുമായ പി.വി. രാജഗോപാൽ. അർമേനിയൻ പാർലമെന്റിനുവേണ്ടിയുള്ള ഗാന്ധി പ്രതിമ അദ്ദേഹം അർമേനിയൻ-ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും പാർലമെന്റംഗവുമായ ഹോവ്ഹെൻസ് ഹോവ്ഹനിസ്യാനു സമ്മാനിച്ചു. ഗാന്ധിയെക്കുറിച്ചും ഗാന്ധിയൻ സിദ്ധാന്തങ്ങളെക്കുറിച്ചും സ്വന്തം രാജ്യത്തെ ജനങ്ങളെ പഠിപ്പിക്കാനായി അർമേനിയയുടെ ദേശീയ മ്യൂസിയത്തിൽ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. വാർധ സേവാഗ്രാമത്തിൽ ശില്പി ജലന്ദർ നാഥ് നിർമിച്ചതാണ് പ്രതിമ. ഗാന്ധിയൻ സന്ദേശങ്ങൾ ഇന്ന് അർമേനിയയിൽ അനിവാര്യമാണെന്ന് ഹോവ്ഹെൻസ് അഭിപ്രായപ്പെട്ടു. അലിക് മീഡിയ എഡിറ്റർ ആർസൻ ഖരത്യാൻ, ജിൽ കാർ ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിയൻ സന്ദേശം ആഗോളതലത്തിൽ പ്രചരിപ്പിക്കാനായി പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ജയ് ജഗത് പദയാത്ര കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ പുറപ്പെട്ടിരുന്നു. ഈ യാത്ര ഫെബ്രുവരി 12-ന് അർമേനിയയിൽ പ്രവേശിച്ചു. യാത്രയെ സ്വീകരിക്കാൻ അർമേനിയൻ പാർലമെന്റംഗങ്ങളുമെത്തി. ലോകമെങ്ങും കോവിഡ് പടർന്നതിനെ തുടർന്ന് ജയ് ജഗത് യാത്ര മാർച്ച് 16-ന് അർമേനിയയിൽ നിർത്തിവെക്കേണ്ടിവന്നു. ഇപ്പോൾ അവിടെ തങ്ങിയിരിക്കുകയാണ് രാജഗോപാലും സംഘവും. Content Highlight: Armenia will learn the Gandhian principle
from mathrubhumi.latestnews.rssfeed https://ift.tt/3bH7pgk
via
IFTTT
No comments:
Post a Comment