തിരുവനന്തപുരം: ലോക്ഡൗൺ നീട്ടിയതോടെ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്കൂളുകളും കോളേജുകളും തുറക്കുകയോ ഓൺലൈൻ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിർദേശത്തിലുണ്ട്. അതിനാൽ നിലവിൽ നിശ്ചയിച്ച പരീക്ഷകൾ മാറ്റേണ്ടിവരും. ഇപ്പോൾ തുടങ്ങിയ ഉത്തരപ്പേപ്പർ മൂല്യനിർണയവും തുടരാനാവില്ല. ഹോട്ടലുകൾക്കും ബാറുകൾക്കും പ്രവർത്തിക്കാനാവില്ലെന്ന നിർദേശവും സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കും. ശാരീരിക അകലം പാലിച്ച് ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചിട്ടില്ല. ബാറുകൾ തുറക്കാൻ പാടില്ലെന്ന നിർദേശത്തിൽ മദ്യവിൽപ്പന സംബന്ധിച്ചുള്ള സർക്കാരിന്റെ ക്രമീകരണവും പാളും. ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുമ്പോൾ തിരക്കൊഴിവാക്കാൻ ബാറുകളിലൂടെയും വിൽപ്പന നടത്താനുള്ള നടപടി സർക്കാർ സ്വീകരിച്ചിരുന്നു. ഇതിലും മാറ്റം വരുത്തേണ്ടിവരും. പൊതുഗതാഗതം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നതാണ് കേന്ദ്രനിർദേശത്തിൽ പറയുന്നത്. സംസ്ഥാനത്തിനുള്ളിൽ ബസ് സർവീസ് നടത്തുന്നതിന് കേന്ദ്ര വിലക്കില്ല. സംസ്ഥാനങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ അന്തഃസംസ്ഥാന ബസ് യാത്രകളും തുടങ്ങാം. എന്നാൽ, കേരളം അതിന് ഉടനെ അനുമതികൊടുക്കില്ല. ജില്ലയ്ക്കുള്ളിൽ മാത്രം സർവീസ് പരിമിതപ്പെടുത്തുമെന്ന നിർദേശമാണ് കേരളം കേന്ദ്രസർക്കാരിന് നൽകിയിട്ടുള്ളത്. ഇതിനൊപ്പം ഓട്ടോ സർവീസും നിയന്ത്രണങ്ങളോടെ അനുവദിച്ചേക്കും. ആരോഗ്യപ്രവർത്തകർക്കും ചരക്ക് വാഹനങ്ങൾക്കും അന്തഃസംസ്ഥാന യാത്രയ്ക്ക് തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അനുമതിയോടെ, രോഗവ്യാപനത്തിന്റെ തോതനുസരിച്ച് സോണുകൾ നിർണയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ കാര്യമായ ഇളവ് തുടർന്നുമുണ്ടാകില്ല. Content Highlight: Lockdown:The bar cannot be opened
from mathrubhumi.latestnews.rssfeed https://ift.tt/3cG1jy9
via
IFTTT
No comments:
Post a Comment