ന്യൂഡൽഹി: രോഗബാധയുടെ അടിസ്ഥാനത്തിൽ സോണുകൾ നിശ്ചയിക്കുന്നതിനൊപ്പം ഈ സോണുകളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരവും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി. സോണുകളുടെ നിർവചനത്തിൽ ജില്ലയോ മുനിസിപ്പൽ കോർപ്പറേഷനോ മുനിസിപ്പാലിറ്റിയോ ചെറിയ ഭരണയൂണിറ്റുകളോ സബ്ഡിവിഷനുകളോ ഉൾപ്പെടാമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിരോധനങ്ങൾക്കു പുറമേ, സാഹചര്യങ്ങൾ പരിശോധിച്ചശേഷം സംസ്ഥാനങ്ങൾക്ക് സോണുകൾക്കുള്ളിൽ ചില പ്രവർത്തനങ്ങൾകൂടി നിരോധിക്കുകയോ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. സോൺ, ബഫർ സോൺ എന്നിവയുടെ നിർവചനമെന്തായിരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. രണ്ട് രോഗവ്യാപന സോണുകൾക്കിടയിലെ പ്രദേശത്തെയാണ് ബഫർ സോണെന്ന് നിർവചിക്കുന്നത്. ഈ പ്രദേശത്ത് പുതിയ കോവിഡ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബഫർ സോണുകളിൽ കൂടുതൽ ജാഗ്രതവേണമെന്നും നിർദേശിക്കുന്നു. ജനങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട് നേരത്തേതന്നെ വിവിധ യാത്രാമാർഗങ്ങൾ തുറന്നിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രത്യേക തീവണ്ടി ഗതാഗതത്തിനായി ഈ മാസം 11-ന് ഉത്തരവിറക്കിയിരുന്നു. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ യാത്രക്കായി സംസ്ഥാനത്തിനകത്തും അന്തഃസംസ്ഥാന തലത്തിലും തീവണ്ടികളും ബസുകളും അനുവദിച്ചിരുന്നു. ഇത് തുടർന്നും അനുവദിക്കുമെന്ന് പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി നേരത്തേ നൽകിയിരുന്ന നിർദേശങ്ങൾ തുടരണം. കടകൾ നിശ്ചിത സമയക്രമം പാലിച്ചാണ് തുറക്കുന്നതെന്ന് പ്രാദേശിക അധികാരികൾ ഉറപ്പാക്കണം -ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. Content Highlight: Definition of Zones and Buffer Zones
from mathrubhumi.latestnews.rssfeed https://ift.tt/2z61lRv
via
IFTTT
No comments:
Post a Comment