ന്യൂയോർക്ക്:അമേരിക്കയിൽ എൺപതോളം പള്ളികൾക്ക് മദ്ബഹകളൊരുക്കാൻ മുന്നിട്ടിറങ്ങിയാളാണ് ബേബിച്ചൻ. എന്നിട്ടും പള്ളിയിൽവെക്കാതെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. വീട്ടിലൊരു മരണം നടന്നാൽപോലും അടുത്തെത്തി ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയാണ്. നാട്ടിൽനിന്നും സ്വന്തക്കാരിൽനിന്നുമെല്ലാം അകന്ന് അന്യനാടുകളിൽ കഴിയുന്നവരെയാണ് ഇത് ഏറെ വിഷമിപ്പിക്കുന്നത്. മലയാളി കൂട്ടായ്മകളാണ് ഈ ഘട്ടത്തിൽ ഓരോ വീട്ടുകാർക്കും തണലാകുന്നത്. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ) വെള്ളിയാഴ്ച ടെലികോൺഫറൻസിലൂടെ ഒത്തുചേർന്നു. കോവിഡ് കാലത്ത് വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ഒാർമകൾ പങ്കുവെച്ചു. അടുപ്പക്കാർ ബേബിച്ചൻ എന്നുവിളിക്കുന്ന തിരുവല്ല ബേബി (ചെറിയാൻ ഏലിയാസ് -84) അറിയപ്പെടുന്ന കലാസംവിധായകനായിരുന്നു. 'നെല്ല്' ഉൾപ്പെടെ 140-ലധികം ചലച്ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചു. 1970-കളിൽ അമേരിക്കയിൽ എത്തിയതോടെ സിനിമാരംഗം വിട്ടു. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ സെയ്ൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ നിർമാണപ്രവർത്തനം തുടങ്ങിവെച്ചിരുന്നു. അത് എന്നെന്നും ഓർക്കുംവിധം മികച്ചതാക്കണമെന്നായിരുന്നു ബേബിച്ചന്റെ ആഗ്രഹമെന്ന് ഫാ. രാജൻ യോഗത്തിൽ ഒാർമിച്ചു. ഓൺലൈനിൽ കേരളനേതാക്കളും സംഘടനാപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ കോവിഡ് കാലത്ത് ജീവൻനഷ്ടമായ നാൽപ്പതോളം പേരെയാണ് അനുസ്മരിച്ചത്. അവരിൽ നാലോ അഞ്ചോ പേരൊഴികെ ബാക്കിയുള്ളവരുടെ ജീവൻ കവർന്നത് കോവിഡ് ആണ്. രാഷ്ട്രീയപ്രവർത്തകരുൾപ്പെടെ ഫോമയുടെ കൂട്ടായ്മയിൽ ഒത്തുചേർന്നു. കേരളവും മലയാളികളും എന്നും കൂടെയുണ്ടാകുമെന്ന് ചടങ്ങിൽ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രസർക്കാരിന് സാധ്യമായ എല്ലാസഹായവും കേന്ദ്ര പ്രവാസികാര്യമന്ത്രി വി. മുരളീധരനും വാഗ്ദാനംചെയ്തു. രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ മുൻകരുതലുകൾ മറക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓർമിപ്പിച്ചു. നാട്ടിൽനിന്ന് എം.എൽ.എ.മാരുൾപ്പെടെയുള്ളവർ ടെലികോൺഫറൻസിനെത്തി പ്രവാസിമലയാളികളുടെ ദുഃഖത്തിൽ പങ്കുചേർന്നു. മലയാളി ഹെൽപ്ലൈൻ കോവിഡ് വ്യാപനത്തിനുശേഷം മൂന്നാഴ്ചകളായി മലയാളി ഹെൽപ് ലൈൻ ഫോറം മരിച്ചവർക്ക് പ്രാർഥനകൾ ഉൾപ്പെടുത്തി ടെലികോൺഫറൻസ് നടത്തുന്നുണ്ട്. സ്വാമിമാരും ഇമാമുമാരും വൈദികരും ഇവയിൽ പങ്കെടുക്കാറുണ്ടെന്ന് കൺവീനർ അനിയൻ ജോർജ് പറഞ്ഞു. കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2VE3ATo
via
IFTTT
No comments:
Post a Comment