ആലപ്പുഴ: മരുന്ന് നൽകാനെത്തിയ വീട്ടിലെ സ്ത്രീയെ എസ്.ഐ. കണ്ണിമചിമ്മാതെ നോക്കി. ആകാംക്ഷയോടെനിൽക്കുന്ന അവർക്കുമുന്നിൽ എസ്.ഐ. മുഖാവരണം മാറ്റി വിളിച്ചു, 'ടീച്ചറേ...'. 'എടാ ടോൾസാ...' ഹംസകുമാരി തിരിച്ചുവിളിച്ചു. ഒന്നുമറിയാതെ അന്തംവിട്ടുനിന്ന ഭർത്താവ് ഗോപിനാഥൻ നായരോട് അവർ പറഞ്ഞു, ഇവൻ എന്റെ പ്രിയ ശിഷ്യനാ... അമ്പരപ്പുകൾക്കിടയിൽ ടോൾസൺ പറഞ്ഞു- ''ഈ ടീച്ചറില്ലായിരുന്നെങ്കിൽ എന്നെ ഈ നിലയിൽ കാണാൻ പറ്റില്ലായിരുന്നു സാറേ...'' ജീവൻ നിലനിർത്താൻ അത്യാവശ്യമരുന്ന് വേണമെന്ന് പോലീസിൽ വിളിച്ചുപറഞ്ഞപ്പോൾ ഹംസകുമാരിയെന്ന വിരമിച്ച അധ്യാപികയെ തേടിയെത്തിയത് വിദ്യാലയത്തിലെ ഓർമകൾ കൂടിയാണ്. കഥ ഇങ്ങനെ: രണ്ടുനേരം കഴിക്കുന്ന വിലയേറിയ മരുന്നാണ് ടീച്ചറുടെ ജീവൻ നിലനിർത്തുന്നത്. ലോക്ഡൗണിൽ മരുന്നു കിട്ടാതായി. സഹായത്തിനായി ആലപ്പുഴ നോർത്ത് സ്റ്റേഷനിലേക്ക് വിളിച്ചു. മരുന്നിന്റെ പേരും മേൽവിലാസവും നൽകി. പോലീസ് ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് മരുന്നെത്തിച്ചു. ആവശ്യക്കാരിക്ക് എത്തിച്ചുകൊടുക്കാൻ തോണ്ടൻകുളങ്ങര 'സരോവര'ത്തിനുമുന്നിൽ നോർത്ത് എസ്.ഐ. എത്തിയപ്പോഴാണ് ഓർമകളുടെ ചെപ്പുതുറന്നത്. കാട്ടൂർ ഹോളിഫാമിലി സ്കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരി. വിരമിച്ചിട്ട് അഞ്ചുവർഷമായി. 21 വർഷംമുമ്പാണ് എസ്.ഐ. ടോൾസൺ ജോസഫ് അവിടെ പഠിച്ചത്. ഓട്ടത്തിലും ചാട്ടത്തിലും മിടുക്കനായിരുന്ന ടോൾസൺ ടീച്ചറുടെ പ്രിയ ശിഷ്യനായി. സ്കൂൾ കായിക വേദികളിലെല്ലാം ടോൾസണെ കൊണ്ടുപോയിരുന്നത് ഹംസകുമാരിയാണ്. മക്കളില്ലാത്ത എനിക്ക് ശിഷ്യരാണ് മക്കൾ. ഈ കോവിഡ് കാലത്തെ ഒറ്റപ്പെടലിലും അവരെത്തിയില്ലേ... ട്രഷറിയിൽ ഉൾപ്പെടെ എവിടെ പോകുമ്പോഴും അവരുടെ കരുതലാണ് എനിക്ക് ആഹ്ലാദം പകരുന്നത്'' -ഹംസകുമാരി പറയുന്നു. Content Highlight; SI takes medicine to former teacher
from mathrubhumi.latestnews.rssfeed https://ift.tt/2KaEeY0
via
IFTTT
No comments:
Post a Comment