ചെന്നൈ: രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത കോവിഡ്-19 രോഗികളുടെ എണ്ണംകൂടിയതോടെ ചെന്നൈനഗരം സാമൂഹിക വ്യാപനഭീതിയിൽ. സംസ്ഥാനത്താകെ 60-ഓളം പേർക്ക് എങ്ങനെ രോഗംബാധിച്ചുവെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിൽ ഭൂരിപക്ഷവും ചെന്നൈയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകർ, എസ്.ഐ. എന്നിവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് കോവിഡ് ബാധ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ സാമൂഹികവ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പക്ഷേ, ഉറവിടം കണ്ടെത്താൻ സാധിക്കാതെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയുമാണ്. ഇതേക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ആരോഗ്യവകുപ്പിനാകുന്നില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപത്രത്തിലെ ലേഖകനിൽനിന്ന് മറ്റ് പല മാധ്യമപ്രവർത്തകർക്കും രോഗംബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയിരുന്ന പത്രസമ്മേളനത്തിൽ പതിവായി പങ്കെടുത്തിരുന്നയാളായിരുന്നു ഈ ലേഖകൻ. ഇദ്ദേഹത്തിന് രോഗംസ്ഥിരീകരിച്ചതിന് അടുത്ത ദിവസവും ആരോഗ്യമന്ത്രി സി. വിജയഭാസ്‌കർ അതേസ്ഥലത്ത് വീണ്ടും പത്രസമ്മേളനം നടത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതോടെ, പിന്നീടുള്ള ദിവസം പത്രസമ്മേളനം ഉപേക്ഷിച്ചു. കോവിഡ് സ്ഥിരീകരിച്ച എസ്.ഐ. പാരീസ് കോർണറിൽ പട്രോളിങ് ജോലിയിലായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടുന്നതിനുവേണ്ടി വാഹനപരിശോധന നടത്തിയിരുന്ന ഇദ്ദേഹത്തിന് ആരിൽനിന്ന് രോഗംപടർന്നുവെന്ന് വ്യക്തമല്ല. വാഹനപരിശോധനയ്ക്കിടെ ഇടപെട്ടയാളുകളിൽനിന്ന് രോഗംപടരാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. ഇങ്ങനെയാണ് രോഗമുണ്ടായതെങ്കിൽ രോഗംബാധിച്ചവർ അതു തിരിച്ചറിയാതെ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. എസ്.ഐ.യിൽനിന്ന് ആർക്കൊക്കെ രോഗംപടർന്നിട്ടുണ്ടെന്നും വ്യക്തമല്ല. ഈ സംഭവത്തിനുശേഷമാണ് പോലീസുകാർക്കായി ചെന്നൈ സിറ്റി പോലീസ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 55 വയസ്സ് കഴിഞ്ഞ പോലീസുകാർ ജോലിക്ക് വരേണ്ടെന്നാണ് നിർദേശം. സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്. മുഖാവരണം, കൈയുറ എന്നിവ നിർബന്ധമാക്കുകയും ചെയ്തു. നഗരത്തിൽ കടകളിലും ചന്തകളിലും ഇപ്പോഴും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദേശങ്ങൾ അവഗണിക്കുകയാണ്. ഈ കാരണത്താൽ 60-ഓളം ചന്തകൾ ചെന്നൈ കോർപ്പറേഷൻ അടച്ചിട്ടുണ്ട്. എന്നാൽ ചെറുകിട കടകളിൽ ഇപ്പോഴും തിരക്കാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2zihyTi
via
IFTTT
No comments:
Post a Comment