തിരുവനന്തപുരം: നിശ്ചിത ദിവസത്തിനകം കോവിഡ് രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരെക്കുറിച്ച് ആശങ്കവേണ്ടെന്ന് ആരോഗ്യവിദഗ്ധർ. അതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണകാലം കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സംസ്ഥാനസർക്കാർ നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തി. മാർച്ച് 22-ന് രാജ്യത്തേക്കുള്ള അന്താരാഷ്ട്രവിമാന സർവീസുകൾ അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും വിദേശത്തുനിന്നെത്തിയവരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതാണ് സർക്കാരിനെ അലട്ടുന്നത്. വൈറസിന്റെ ഇൻക്യുബേഷൻ സമയം 14 ദിവസമാണ്. എന്നാൽ, അതിനുശേഷവും ചിലരിൽ വൈറസ് സാന്നിധ്യമുണ്ടാവുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കോവിഡ് രോഗികളിൽ 80-85 ശതമാനത്തോളംപേരെങ്കിലും ഏറ്റവുംകുറവ് രോഗലക്ഷണം പ്രകടിപ്പിക്കുന്നവരാണെന്നാണ് ലോകരാജ്യങ്ങളിലെ അനുഭവം. അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 187 രോഗികളിൽ നടത്തിയ പഠനത്തിൽ 20 ശതമാനത്തോളം പേർ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗംപകർത്താനുള്ള ശേഷി കുറയും ഇൻക്യുബേഷൻകാലം കഴിഞ്ഞും വൈറസ് സാന്നിധ്യമുള്ളവരുണ്ടെങ്കിലും അവർ മറ്റുള്ളവരെപ്പോലെ രോഗം പകർത്തുന്നവരാകണമെന്നില്ലെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിദഗ്ധൻ ഡോ. ശ്രീകുമാർ പറഞ്ഞു. തൊണ്ടയിലെയോ ശ്വാസകോശത്തിലെയോ സ്രവങ്ങളിലേക്ക് വൈറസ് എത്തുന്ന സമയത്താണ് അത് മറ്റൊരാളിലേക്ക് പകരുന്നത്. രോഗലക്ഷണം തുടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ രോഗലക്ഷണം തുടങ്ങിയശേഷം ഒരാഴ്ചക്കാലമോ രോഗിയുടെ സ്രവങ്ങൾ വഴി രോഗംപകരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനുശേഷം ചില രോഗികളെങ്കിലും പരിശോധനയിൽ വൈറൽ ആർ.എൻ.എ.യുടെ ഘടകം കാണാനാകും. എന്നാൽ അതുകൊണ്ടുമാത്രം അയാൾ രോഗംപകർത്താൻ കഴിവുള്ളയാളാകണമെന്നില്ല. രോഗം പകർത്താൻശേഷിയുള്ള വൈറസ് ആ സമയം അയാളിലുണ്ടോ എന്നറിയാൻ ഇപ്പോഴത്തെ പി.സി.ആർ. പരിശോധന അപര്യാപ്തമാണ്. അതിന് വൈറസ് ഐസൊലേഷൻ എന്ന പ്രക്രിയ വേണം. ബയോസേഫ്റ്റി ലെവൽ മൂന്നിന് മുകളിലുള്ള ലാബുകളിൽ മാത്രമേ അത്തരത്തിൽ വൈറസ് ഐസൊലേഷൻ പ്രക്രിയനടത്താനാവു. നിലവിൽ അത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുണ്ട്. മെഴ്സ്, സിക്ക, എബോള തുടങ്ങിയവയിലെല്ലാം രോഗംഭേദമായവരിൽ ദീർഘകാലം ആർ.എൻ.എ. ഘടകം ഉള്ളതായി കണ്ടെത്തിയിരുന്നു. അവർ മറ്റുള്ളവരിലേക്ക് രോഗംപകർത്തിയിരുന്നില്ല. അഞ്ചാംപനി വൈറസാണ് മറ്റൊരുദാഹരണം. അഞ്ചാംപനിക്കാരിൽ പലരിലും രണ്ടുമാസത്തോളം വൈറസ് ഘടകം ഉണ്ടാവാറുണ്ട് -അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2S0hqhR
via
IFTTT
No comments:
Post a Comment