വാഷിങ്ടൺ: കോവിഡ് വൈറസ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോകമെങ്ങും ജനം വീട്ടിലിരുന്നതോടെ മെച്ചപ്പെട്ടത് അന്തരീക്ഷ വായുവിന്റെ നിലവാരം. ഡൽഹി അടക്കം ലോകത്തെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരങ്ങളിലെ പുകമഞ്ഞുനീങ്ങി ആകാശം തെളിഞ്ഞതിന്റെ ദൃശ്യങ്ങളാണ് വാർത്തകളിലും സാമൂഹികമാധ്യമങ്ങളിലും നിറയുന്നത്.വടക്കുകിഴക്കൻ യു.എസിൽ അന്തരീക്ഷത്തിലെ നൈട്രജൻ ഓക്സൈഡിന്റെ അളവ് 30 ശതമാനം കുറഞ്ഞു. റോമിലെ വായുമലിനീകരണ നിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടുമാസത്തിൽ 49 ശതമാനമാണ് കുറഞ്ഞത്. നാസയുടെ കണക്കുകളനുസരിച്ച് മാർച്ചിൽ പാരീസിലെ വായുമലിനീകരണം 46 ശതമാനവും ബെംഗളൂരുവിൽ 35 ശതമാനവും കുറഞ്ഞു. ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോഴാണ് നൈട്രജൻ ഓക്സൈഡ് ഉണ്ടാകുന്നത്. നിരത്തിൽനിന്ന് വാഹനങ്ങളൊഴിവായതും വ്യാവസായിക പ്രവർത്തനങ്ങൾ കുറഞ്ഞതുമാണ് വായുവിന്റെ നിലവാരം മെച്ചപ്പെടാൻ കാരണം. ആസ്ത്‌മ രോഗികളടക്കമുള്ള ശ്വാസകോശരോഗികൾക്ക് ഇത് ആശ്വാസം നൽകുമെന്ന് സ്റ്റാൻഫഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു.തെളിഞ്ഞ വായുവും ആകാശവും മാത്രമല്ല, ആളുകൾ വീടുകൾക്കുള്ളിലൊതുങ്ങിയതോടെ വന്യമൃഗങ്ങൾ നഗരങ്ങളും ജനവാസകേന്ദ്രങ്ങളുമൊക്കെ കൈയടക്കുന്ന വാർത്തകളും പലയിടങ്ങളിൽനിന്നുമെത്തുന്നുണ്ട്.സാമൂഹികമാധ്യമങ്ങളിൽ നിറയെ ഓസ്ട്രേലിയയിലെ തെരുവിലൂടെ ചാടിച്ചാടി നീങ്ങുന്ന കങ്കാരുവും ചിലിയിലെ സാന്റിയാഗോ നഗരത്തിലൂടെ ശാന്തമായി നടക്കുന്ന പ്യൂമയും സ്പെയിനിലെ തെരുവുകൾ കൈയേറിയ ആടുകളുമൊക്കെയാണ്. ലോക്‌ഡൗൺകാലം മണ്ണിനും ജീവജാലങ്ങൾക്കും കാലാവസ്ഥയ്ക്കുമൊക്കെ വരുത്തുന്ന മാറ്റങ്ങൾ പഠനവിഷയമാക്കുകയാണിപ്പോൾ ശാസ്ത്രജ്ഞർ.
from mathrubhumi.latestnews.rssfeed https://ift.tt/2XZmd7c
via
IFTTT
No comments:
Post a Comment