ദുബായ് : നാട്ടിലേക്ക് പോകാൻ അനുമതി തേടി സുപ്രീംകോടതിയിൽ ദുബായിലുള്ള മലയാളി യുവതിയുടെ ഹർജി. ഏഴുമാസം ഗർഭിണിയായ തനിക്ക് പ്രസവിക്കാൻ നാട്ടിലെത്താൻ സൗകര്യമൊരുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ദുബായിൽ എൻജിനിയറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആതിര ഗീതാ ശ്രീധരനാണ് തനിക്ക് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ദുബായിൽത്തന്നെ നിർമാണക്കമ്പനിയിൽ ജോലിചെയ്യുന്ന ഭർത്താവിന് ലീവ് ലഭിക്കില്ലെന്നും തനിക്ക് സഹായത്തിന് ആരുമില്ലെന്നും യുവതി ഹർജിയിൽ പറയുന്നു.കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് എല്ലാ അന്തരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ആതിര ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ ഗൾഫിലേക്ക് പ്രത്യേക വിമാന സർവീസുകൾ അനുവദിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആവശ്യവുമായി വിവിധ പ്രവാസി സംഘടനകളും എം.പി.മാരും കോടതിയെ സമീപിച്ചെങ്കിലും ഇപ്പോൾ പ്രവാസികളെ നാട്ടിലെത്തിക്കാനാകില്ല എന്ന കേന്ദ്രസർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ദുബായ് ഇൻകാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ വ്യക്തിപരമായി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ആതിര തീരുമാനിച്ചത്. പൊതുതാത്പര്യ ഹർജികളെക്കാൾ വ്യക്തിഗത ഹർജികൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ദുബായിൽ സന്ദർശകവിസയിലെത്തി മടങ്ങിപ്പോകാൻ സാധിക്കാതെ വന്ന പ്രായമായവർ, ഗർഭിണികൾ, അസുഖ ബാധിതരായവർ തുടങ്ങിയവരുടെ വിവരങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കാനായി ഇൻകാസ് ശേഖരിച്ചിരുന്നു. പിന്നീടാണ് ഇൻകാസ് യൂത്ത് വിങ് പ്രവർത്തകൻ കൂടിയായ വിപിന്റെ ഭാര്യ ആതിരയുടെ പേരിൽ ഹർജി നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2XWkEql
via
IFTTT
No comments:
Post a Comment