ഗാന്ധിനഗർ (കോട്ടയം): അതിജീവനത്തിനായി ശ്രമിക്കുന്ന ലോകത്തിന് അവയവമാറ്റത്തിലൂടെ പ്രതീക്ഷയുടെ സന്ദേശം നൽകി കേരളം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം ഇനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെ.സി.ജോസി (62)ന് പുതുജീവനേകും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നാണ് ഹൃദയം ലഭിച്ചത്. കോട്ടയം മെഡിക്കൽകോളേജിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ടി.കെ.ജയകുമാറാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഫോട്ടോ: ബിജു വർഗീസ് കല്ലമ്പലത്തിനടുത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന് ഭാര്യ ബേബി ബിന്ദുവും മകൻ സ്വാതിനും സമ്മതം നൽകിയതിനെത്തുടർന്നാണ് ജോസിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വഴിതുറന്നത്. തടിപ്പണിക്കാരനായ ജോസിന് ഒരു വർഷം മുമ്പാണ് ഹൃദയാഘാതം ഉണ്ടാവുന്നതും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതും. തുടർചികിത്സ സ്വകാര്യ ആശുപത്രിയിൽ നടത്തി എങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന്റെ പ്രവർത്തനം പതിനഞ്ച് ശതമാനത്തിൽ താഴെയെന്ന് കണ്ടെത്തിയത്. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് തുടർചികിത്സയെന്ന് മനസ്സിലാക്കി മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഫോട്ടോ: ബിജു വർഗീസ് വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹൃദയം ലഭിക്കുവാൻ സാധ്യതയുണ്ടെന്ന വിവരം ആശുപത്രിയിൽ ലഭിക്കുന്നത്. ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകൾ പൂർത്തിയാക്കി ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിക്കും അവയവം സ്വീകരിക്കേണ്ടയാൾക്കും കോവിഡ് പരിശോധനയും നടത്തി. ശ്രീകുമാറിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും രോഗികൾക്കായി നൽകും. മൃതസഞ്ജീവനി കൺവീനറും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. എം.കെ. അജയകുമാർ, സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. ജയകുമാർ ഡോക്ടർക്ക് ഇത് ആറാം ഊഴം കോട്ടയം മെഡിക്കൽ കോളേജിലെ ആറാമത്തെ ഹൃദയ മാറ്റ ശസ്ത്രക്രിയയാണ് ശനിയാഴ്ച്ച പുലർച്ചെ നടന്നത്. ആറിനും കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയരോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ: ടി.കെ. ജയകുമാർ തന്നെ അമരക്കാരൻ. ഹൃദയം സ്വീകരിക്കുന്ന ജോസിന്റെ ബന്ധുക്കൾ പ്രാർത്ഥനയോടെ കാത്തിരുന്നപ്പോൾ ഡോക്ടർക്ക് ഇത് വിശ്രമമില്ലാത്ത ദിവസം. ഫോട്ടോ: ബിജു വർഗീസ് വെള്ളിയാഴ്ച്ച പത്തു മണിയോടെയാണ് തിരുവനന്തപുരത്തു നിന്നും ഹൃദയം ലഭിക്കാൻ സാധ്യതയുണ്ടെന്ന സന്ദേശം എത്തുന്നത്. പിന്നെ തിരക്കിന്റെ മണിക്കൂറുകൾ. പരിശോധനകൾ പലത് പൂർത്തിയായി ജോസിന്റെ രക്തവുമായി ഹൃദയം ചേരുമെന്ന് തീരുമാനിക്കുമ്പോൾ സമയം ഉച്ചയ്ക്ക് രണ്ടര. ഉടൻ ഹൃദയം സ്വീകരിക്കുവാനുള്ള ഉപകരണങ്ങൾ അടങ്ങിയ സംഘവുമായി ഡോ: ജയകുമാർ തിരുവനന്തപുരത്തേക്ക്. ആറ് പത്തിന് തിരുവനന്തപുരത്ത് എത്തിയ സംഘം മറ്റ് അവയവങ്ങൾ മാറ്റലും പരിശോധനകളും പൂർത്തിയാക്കി ഹൃദയം എടുക്കുമ്പോൾ ശനിയാഴ്ച പുലർച്ചെ ഒരു മണി കഴിഞ്ഞിരുന്നു. Content Highlight: Heart Transfer in Lockdown Kerala
from mathrubhumi.latestnews.rssfeed https://ift.tt/3ex3MfO
via
IFTTT
No comments:
Post a Comment