തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ ഒമ്പത് ദിവസം രമേശ് നടന്നു പിന്നിട്ടത് 325 കിലോമീറ്ററാണ്. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു പൊള്ളാച്ചിയിൽനിന്നു പുറപ്പെടുമ്പോൾ കൈയിലുണ്ടായിരുന്നത്. മാർത്താണ്ഡത്തെ സ്വന്തം വീട്ടിലെത്തുക മാത്രമായിരുന്നു ലക്ഷ്യം. സംസ്ഥാന, ജില്ലാ അതിർത്തികൾ അടച്ചതൊന്നും രമേശിനു തടസ്സമായില്ല. പക്ഷേ, തിരുവനന്തപുരം ജില്ലാ അതിർത്തിയിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് ഒടുവിൽ ഇദ്ദേഹത്തെ പിടികൂടി. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കുകയും ചെയ്തു. മാർത്താണ്ഡത്തെ വീട്ടിലെത്താൻ കഷ്ടിച്ച് 90 കിലോമീറ്റർ ദൂരം ബാക്കിയുള്ളപ്പോഴാണ് രമേശ് പോലീസിൻറെ പിടിയിലായത്. ഇനി യാത്ര തുടരണമെങ്കിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കണം. പൊള്ളാച്ചിയിൽ സ്വകാര്യ ഫാം ഹൗസിലെ താത്കാലിക ജീവനക്കാരനാണ് മാർത്താണ്ഡം സ്വദേശിയായ രമേശ്(32). ലോക്ഡൗൺ തുടങ്ങിയതോടെ ജോലി നഷ്ടമായി. ആദ്യം 14 വരെ പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും നീട്ടിയതോടെയാണ് വീട്ടിലേക്കു നടന്നു പോകാൻ തീരുമാനിച്ചതെന്നാണ് രമേശ് പോലീസിനോടു പറഞ്ഞത്. ഏപ്രിൽ 15-നാണ് പൊള്ളാച്ചിയിൽനിന്നു യാത്ര തുടങ്ങിയത്. വഴിയിൽനിന്നു ലഭിക്കുന്ന പൊതിച്ചോറുകൾ മാത്രമായിരുന്നു ആശ്രയം. നാട്ടിലേക്കെത്താൻ കേരളത്തിലൂടെയുള്ളത് ഏറ്റവും ദൂരം കുറഞ്ഞ വഴിയായതിനാലാണ് ഇതു തിരഞ്ഞെടുത്തത്. ഒരു സ്ഥലത്തും പോലീസ് പരിശോധനയുണ്ടായില്ല. വ്യാഴാഴ്ച രാവിലെയാണ് കടമ്പാട്ടുകോണത്തുനിന്ന് ഇയാളെ പോലീസ് പിടികൂടിയത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചു പരിശോധിച്ച ശേഷം മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. Content Highlight; Ramesh walks 325 Km
from mathrubhumi.latestnews.rssfeed https://ift.tt/351kjUY
via
IFTTT
No comments:
Post a Comment