ഭോപാൽ: മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമൽനാഥ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും ഗവർണർ അറിയിച്ചു. ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി. സംഘം ശനിയാഴ്ച ഗവർണർ ലാൽജി ടണ്ഠനെ കണ്ടിരുന്നു. 22 എം.എൽ.എ.മാർ രാജിവെച്ചതോടെ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സർക്കാരിന് തുടർന്നുഭരിക്കാൻ ഭരണഘടനാപരമായ അവകാശമില്ലെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ ബി.ജെ.പി. നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ ഇന്നലെ രാത്രി 12 മണിയോടെയാണ് കമൽനാഥ് സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവർണറുടെ ഓഫീസ് പുറത്തുവിട്ടത്. മുഖ്യമന്ത്രി കമൽനാഥിനാണ് കത്ത് കൈമാറിയിരിക്കുന്നത്. ന്യൂനപക്ഷ സർക്കാരാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യത്തിൽ ബിജെപിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നും അതിനാൽ തന്നെ തിങ്കളാഴ്ച സഭ ചേരുമ്പോൾ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നുംമൂന്ന് പേജുള്ള കത്തിൽ പറയുന്നു. മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നരോത്തം മിശ്ര, രാംപാൽ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കളുടെ സംഘമാണ് ഗവർണറെ കണ്ടത്. തിങ്കളാഴ്ചയ്ക്കുമുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ചൗഹാൻ ഗവർണറോട് അഭ്യർഥിച്ചു. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ 22 വിമത എം.എൽ.എ.മാരിൽ ആറുപേരുടെ രാജി സ്പീക്കർ എൻ.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഭുറാം ചൗധരി, ഇർമതി ദേവി, പ്രദ്യുമൻ സിങ് തോമർ, മഹേന്ദ്ര സിങ് സിസോദിയ എന്നിവരുടെ രാജിയാണ് സ്വീകരിച്ചത്. ഞായറാഴ്ചയോടെ തന്റെ മുമ്പിൽ നേരിട്ടെത്താൻ ആവശ്യപ്പെട്ട് സ്പീക്കർ എൻ.പി. പ്രജാപതി വിമതർക്ക് നോട്ടീസയച്ചിട്ടുണ്ട്. എം.എൽ.എ.മാർ സ്പീക്കറെ കാണാൻ എത്തിയില്ലെങ്കിൽ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് ഭരണകക്ഷിയിലെ ഏതാനും അംഗങ്ങളുടെ ആവശ്യം. Content Highlights: MP Governor asks Speaker to conduct floor test on Monday
from mathrubhumi.latestnews.rssfeed https://ift.tt/2wb8RsT
via
IFTTT
No comments:
Post a Comment