കാഞ്ഞങ്ങാട്: ബിരുദസർട്ടിഫിക്കറ്റ് വ്യാജമെന്ന് മുദ്രകുത്തി ജോലിയിൽനിന്ന് പുറത്താക്കിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് കയ്‌പ്പേറിയ അനുഭവങ്ങൾ മറക്കാനാകുന്നില്ല. ആ സർട്ടിഫിക്കറ്റുകൾ യഥാർഥമെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും അന്നത്തെ ദുരനുഭവങ്ങളോർത്ത് അവർ വിതുമ്പുന്നു. ഹൊസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന കാഞ്ഞങ്ങാട് പടന്നക്കാട്ടെ കെ.ടി.ജോയ്, മേലടുക്കത്തെ എം.ചന്ദ്രൻ, നീലേശ്വരത്തെ കെ.നടരാജൻ എന്നിവരുടെ സർട്ടിഫിക്കറ്റാണ് യഥാർഥമെന്നുകണ്ടെത്തി കഴിഞ്ഞദിവസം ഹൊസ്ദുർഗ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.‘മകളുടെ കല്യാണം നിശ്ചയിച്ച സമയമാണത്. പത്രത്തിലും ചാനലിലുമെല്ലാം വ്യാജരേഖക്കാരനെന്ന് വാർത്തവന്നു. ഒരുദിവസം തെയ്യംകെട്ട് ഉത്സവത്തിന് പോയി. ആളുകൾ കൂട്ടമായിനിന്ന് എന്നെ മോഷ്ടാവിനെയെന്നപോലെ നോക്കുന്നുണ്ടായിരുന്നു. ചിലർ ശബ്ദംതാഴ്ത്തി വ്യാജരേഖചമച്ചയാൾ എന്നുപറയുന്നതും കേട്ടു. മനസ്സും ശരീരവും മരവിച്ചുപോയ രാത്രി’ -കഴിഞ്ഞകാലത്തെക്കുറിച്ച് പറയുമ്പോൾ ചന്ദ്രന് ഇപ്പോഴും കണ്ണുനിറയുന്നു. ‘ഇത്രയും കാലം മാന്യമായി ജീവിച്ച ഒരാളുടെപേരിൽ ആരോപണമുണ്ടാകുമ്പോൾ ആരാണ് തളർന്നുപോകാത്തത്. ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഭാവിമരുമകന്റെ വീട്ടുകാർ അന്നുനൽകിയ പിന്തുണ മാനസികമായി കരുത്തുപകർന്നു. അവർകൂടി തെറ്റിദ്ധരിച്ചിരുന്നെങ്കിൽ ഇന്ന് ഞാനും കുടുംബവും ഉണ്ടാകുമായിരുന്നില്ല. മകളുടെ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ ബന്ധുക്കൾപോലും ആദ്യം ചോദിച്ചത് വ്യാജസർട്ടിഫിക്കറ്റ് സംഭവത്തെക്കുറിച്ചാണ്. പലരെയും കല്യാണം ക്ഷണിച്ചില്ല. അത്രയും വേണ്ടപ്പെട്ടവരെ ഫോണിൽ വിളിച്ചുപറഞ്ഞു. കല്യാണദിവസം ഉന്മേഷവാനായി നിൽക്കാനായില്ല. ആ നാളുകൾ ഇനി തിരിച്ചുകിട്ടില്ലല്ലോ’ -അദ്ദഹം പറഞ്ഞു.‘ആരോപണമുയർന്നകാലത്ത് ഇളയ മകൻ വൈദികപഠനം പൂർത്തിയാക്കിയെത്തിയിട്ടേയുള്ളൂ. വൈദികസ്ഥാനത്തെത്തുന്ന ചടങ്ങ് പടന്നക്കാട് നല്ല ഇടയൻ പള്ളിയിൽ നടക്കുമ്പോൾ ആളുകളെ അഭിമുഖീകരിക്കാൻ കഴിയാതെ മുഖംകുനിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടിവന്നു. ആരോപണവും വ്യാജപ്രചാരണവും നടത്തിയവരോടുള്ള പ്രതിഷേധവും സങ്കടവും ദൈവത്തിനുമുന്നിൽ സമർപ്പിച്ച് പ്രാർഥിച്ചു’ -ബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് അന്ന് പുറത്തായ ജോയി പറഞ്ഞു. ബന്ധുക്കളടക്കമുള്ളവരുടെ പരിഹാസം നേരിടേണ്ടിവന്ന അനുഭവമാണ് നടരാജന് പറയാനുള്ളത്. മാനനഷ്ടത്തിന് കേസുകൊടുക്കാൻ തയ്യാറെടുക്കുകയാണിവർ. ബാങ്ക് ഭരണസമിതിയിലെ ചിലരുടെ പകപോക്കലും കള്ളക്കേസിൽ കുടുക്കിയതിനുപിന്നിലുണ്ടെന്ന് ജോയിയും ചന്ദ്രനും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2VNl29z
via
IFTTT
No comments:
Post a Comment