അമ്പലപ്പുഴ:43 വർഷംമുമ്പ് വീടുവിട്ടിറങ്ങിപ്പോയ അച്ഛനെ കണ്ടെത്താൻ വസന്ത ഒരുപാട് അലഞ്ഞിരുന്നു. ഒരുതവണ ഓച്ചിറ അമ്പലപരിസരത്ത് കണ്ടെങ്കിലും വയ്യാതാകുമ്പോൾ വീട്ടിലെത്താമെന്നറിയിച്ച് അദ്ദേഹം മകളെ തിരിച്ചയച്ചു. ഒടുവിൽ അച്ഛനെ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അജ്ഞാതമൃതദേഹങ്ങളുടെ കൂട്ടത്തിൽനിന്നാണ് കൊല്ലം സ്വദേശിയായ വസന്ത അച്ഛനെ കണ്ടെത്തിയത്. മൃതദേഹം ഏറ്റുവാങ്ങി വീട്ടിൽ കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്തി. ജീവനോടെ കിട്ടിയില്ലെങ്കിലും അന്ത്യകർമങ്ങൾക്ക് അച്ഛന്റെ മൃതദേഹമെങ്കിലും കിട്ടിയതിന് മാതൃഭൂമിയോട് നന്ദി പറയുകയാണ് വസന്ത. കൊല്ലം മയിലംപള്ളിക്കൽ മുട്ടവിള പടിഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞ്(89) ചൊവ്വാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിലെത്തിച്ചയാൾ മരിച്ചെന്ന തലക്കെട്ടിൽ ചിത്രത്തോടെ മാതൃഭൂമി വ്യാഴാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ടാണ് വസന്ത വിവരം അറിഞ്ഞത്. വസന്തയുടെ മരുമകനാണ് മെഡിക്കൽ കോളേജ് ആശുപത്രി പോലീസ് എയ്ഡ്പോസ്റ്റുമായി ബന്ധപ്പെട്ട് മോർച്ചറിയിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. തനിയ്ക്ക് 16 വയസുള്ളപ്പോൾ അച്ഛൻ വീടുവിട്ട് പോയതാണെന്ന് വസന്ത പറഞ്ഞു. ഇപ്പോൾ 59 വയസായി. അച്ഛനുവേണ്ടി ഒരുപാട് അലഞ്ഞു. ഒരിക്കൽ ഓച്ചിറയിൽ കണ്ടു. പിന്നീട്, പലതവണ അവിടെ ചെന്നെങ്കിലും കാണാനായില്ല. 16വർഷം മുൻപ് സഹോദരൻ അശോകൻ മരിച്ചപ്പോൾ അച്ഛൻ വന്നുകണ്ടിട്ട് പോയിരുന്നു. പിന്നീട്, ഒരുവിവരവും ഇല്ല. സ്വന്തംമണ്ണിൽ അച്ഛനെ അടക്കാനായത് മാത്രമാണ് ആകെയുള്ള ആശ്വാസം-കരഞ്ഞുകൊണ്ട് വസന്ത പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പത്തുമാസം മുതൽ രണ്ടുദിവസം വരെ പഴക്കമുള്ള 11 മൃതദേഹങ്ങളാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. നേരത്തേ 14 മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽനിന്നാണ് കുഞ്ഞുകുഞ്ഞിനെ തേടി ബന്ധുക്കളെത്തിയത്. Content Highlight: Vasantha found her missing father at mortuary
from mathrubhumi.latestnews.rssfeed https://ift.tt/2wbixUf
via
IFTTT
No comments:
Post a Comment