കോട്ടയം: മുഖാവരണത്തിനും അണുനാശിനിക്കും ആവശ്യക്കാരേറിയതോടെ പൂഴ്ത്തിവെപ്പും കൂടി. സാധാരണ മുഖാവരണത്തിന്റെ അഞ്ചെണ്ണമുള്ള പായ്ക്കറ്റിന് 20രൂപയാണ്. പക്ഷേ, മുഖാവരണം ഒന്നിന് പത്തും ഇരുപതും രൂപവരെ ഇൗടാക്കി വിൽപ്പന ആഘോഷിച്ച കടക്കാർക്കെതിരേ പരാതി ഉയർന്നു. പായ്ക്കറ്റിൽ വിൽക്കുന്ന മുഖാവരണത്തിന്റെ വില അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പായ്ക്കറ്റോടെ വിൽക്കാതിരിക്കുക എന്ന തന്ത്രമാണ് ചില കടകൾ സ്വീകരിച്ചത്. കൂടുതൽ എണ്ണം ആവശ്യപ്പെട്ടവർക്കുപോലും ഒരുമിച്ച് നൽകാതെ ഒന്നുംരണ്ടും മാത്രം നൽകി. പലയിടത്തും മുഖാവരണം തീർന്നുപോയി എന്ന മറുപടിയാണ് ആവശ്യക്കാർക്ക് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പല ആശുപത്രികളിലും ആവശ്യത്തിന് മുഖാവരണം ഇല്ലാത്ത അവസ്ഥ വന്നു. ശേഖരം ഇല്ലെന്നാണ് മൊത്തക്കച്ചവടക്കാർ പറഞ്ഞത്. ഇറ്റലിയിൽനിന്ന് വന്ന വനിത ആദ്യംചെന്ന റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും ഈ സ്ഥിതിയുണ്ടായി. റാന്നിയിൽ ഞായറാഴ്ച സന്നദ്ധ സംഘടന സൗജന്യമായി മുഖാവരണം വിതരണം ചെയ്തിരുന്നു. എൻ.95 എന്ന നിലവാരം കൂടിയ മുഖാവരണത്തിന് ചിലർ 150 രൂപ വരെ ഇൗടാക്കിയപ്പോൾ മറ്റുചില കടകൾ 250 രൂപ വരെ ഇൗടാക്കിയെന്നും പരാതി ഉയർന്നു. 120 രൂപയാണ് ഇതിന്റെ വില. ഒാൺലൈനിൽ ഇതിന്റെ വില കണ്ടെത്തിയശേഷം തിരികെച്ചെന്ന് വിവരം പറഞ്ഞവരിൽനിന്ന് സാധനം തിരിച്ചുവാങ്ങി ചില മരുന്നുകടക്കാർ ധാർഷ്ട്യം കാണിച്ചു. അണുനാശിനി (സാനിറ്റൈസർ) 100 മില്ലിക്ക് 169 രൂപയാണ് വില. 100 രൂപ മുതൽ 190 രൂപ വരെ വിലയിൽ വിവിധ കമ്പനികൾ ഇത് വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത് പൂഴ്ത്തിവെച്ചും ചിലർ അമിതലാഭത്തിന് ശ്രമിച്ചു. ഇങ്ങനെ കൊള്ള നടത്തിയ സ്ഥാപനങ്ങൾക്കെതിരേ ബിൽ സഹിതം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട് ആളുകൾ പ്രതിഷേധിച്ചു. അധികൃതരുടെ ഇടപെടലിനും മുറവിളിയുയർന്നു. തുണികൊണ്ട് മുഖാവരണം നിർമിച്ച് നൽകി ആശുപത്രി മുഖാവരണത്തിന് അമിതവിലയും പൂഴ്ത്തിവെപ്പും വന്നതോടെ ബദൽ കണ്ടെത്തി സ്വകാര്യ ആശുപത്രി. അണുനശീകരണം നടത്തിയ തുണികൊണ്ട്, പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് ആശുപത്രി അധികൃതർ ഇവിടത്തെ കാർഡിയോളജി വിഭാഗത്തിലുള്ളവർക്കാണ് മുഖാവരണം നിർമിച്ചുനൽകിയത്. Content Highlights:Corona Scare, mask sale in the black market
from mathrubhumi.latestnews.rssfeed https://ift.tt/33fG0jn
via
IFTTT
No comments:
Post a Comment