കൊച്ചി: കൃഷ്ണദാസ് പക്ഷത്തിന്റെ പ്രതിഷേധം ഏറ്റു. ബി.ജെ.പി. കോർ കമ്മിറ്റിയിലേക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെ ഉൾപ്പെടുത്തി. കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നടക്കുന്ന കോർ കമ്മിറ്റിയോഗത്തിൽ എ.എൻ. രാധകൃഷ്ണനേയും വിളിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളിൽ പ്രസിഡന്റിനെക്കൂടാതെ ജനറൽ സെക്രട്ടറിമാർ മാത്രമാണ് കോർ-കമ്മിറ്റിയിൽ പങ്കെടുക്കാറുള്ളത്. കൃഷ്ണദാസ് പക്ഷത്തുനിന്ന് എം.ടി. രമേശ് മാത്രമാണ് ജനറൽ സെക്രട്ടറി. ഭാരവാഹി പട്ടികയിൽ തങ്ങൾക്കുള്ള പ്രതിഷേധം കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് രാധാകൃഷ്ണനെ കോർ-കമ്മിറ്റിയിൽ അവസാന നിമിഷം ഉൾപ്പെടുത്തിയത്. അതേസമയം പാർട്ടിയിലെ സംസ്ഥാനത്തെ മുതിർന്ന വനിതാനേതാവായ ശോഭാ സുരേന്ദ്രനെ കോർ-കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ കോർ-കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം ഇല്ലാതായി. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനും വർഷങ്ങളായി കോർ-കമ്മിറ്റിയിലെ ഏക സ്ത്രീസാന്നിധ്യമായിരുന്നു. ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കുന്ന ശോഭാ സുരേന്ദ്രനുവേണ്ടി സമ്മർദം ചെലുത്താൻ ആരും ഇല്ലാത്ത സ്ഥിതിയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷംവരെ സുരേന്ദ്രന് എതിരാളിയായി ശോഭാ സുരേന്ദ്രൻ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശോഭയ്ക്ക് കിട്ടിയില്ലെങ്കിൽ ദേശീയതലത്തിൽ ശോഭയ്ക്ക് പരിഗണന കിട്ടിയേക്കുമെന്നതിനാൽ, അവരെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി ചിറകരിയുകയാണ് മുരളീധരവിഭാഗം ചെയ്തതെന്ന് ആക്ഷേപമുണ്ട്. വൈസ് പ്രസിഡന്റാക്കിയതോടെ ദേശീയതലത്തിൽ സ്ഥാനങ്ങൾ കിട്ടാനുള്ള അവസരം ഒഴിവായതിനൊപ്പം സംസ്ഥാന കോർ-കമ്മിറ്റിയിൽനിന്നും ശോഭയെ തഴഞ്ഞു. content highlights:an radhakrishnan gets berth in core committee
from mathrubhumi.latestnews.rssfeed https://ift.tt/2W16F1w
via
IFTTT
No comments:
Post a Comment