ന്യൂഡൽഹി: കോവിഡ്-19 വൈറസ് ബാധ പടരുന്നത് തടയാൻ വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇത് പ്രകാരം ജനുവരി ഒന്നിനു മുമ്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിച്ച കപ്പലുകളെ മാത്രമേ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാൻ അനുവദിക്കൂ. കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി ഒന്നുമുതൽ കയറിയ യാത്രക്കാർ ആരെങ്കിലും കപ്പലുകളിൽ ഉണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലെ ഒരു തുറമുഖങ്ങളിലും മാർച്ച് 31 വരെ പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. കപ്പലുകളിലെ യാത്രക്കാർക്കും അതിലെ ജീവനക്കാർക്കും തെർമൽ സ്കാനിങ് സൗകര്യമുള്ള തുറമുഖങ്ങളിൽകൂടി മാത്രമേ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകൂ. യാത്രക്കാരിലോജീവനക്കാരിലോ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആർക്കും തുറമുഖത്ത് ഇറങ്ങാൻ അനുവാദമുണ്ടാകില്ല. എല്ലാ യാത്രക്കാരെയും കപ്പലിൽ തന്നെ ക്വാറന്റൈൻ ചെയ്യും. കപ്പലിലെ ആർക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാൽ അവരെ തുറമുഖത്ത് സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. കപ്പലിനോട് ഇന്ത്യയിൽ നിന്ന് പോകാൻ ആവശ്യപ്പെടും. ഇന്ത്യയിലെത്തുന്ന യാത്രാക്കപ്പലുകൾ അതിലെ യാത്രക്കാരെയും ജീവനക്കാരെയും സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും തുറമുഖ അധികൃതർക്ക് കൈമാറണം. കപ്പലിൽ രോഗികളാരെങ്കിലുമുണ്ടെങ്കിൽ അവരെ യാത്രചെയ്യാൻ അനുവദിക്കില്ല. കൊറോണ വൈറസ് ബാധിച്ച ഒരാൾപോലും കപ്പലിൽ കയറിയിട്ടില്ല എന്ന് കപ്പൽ ജീവനക്കാർ ആദ്യം തന്നെ ഉറപ്പാക്കിയിരിക്കണം. കപ്പലിൽ യാത്രക്കായി എത്തിയിട്ടുള്ളവരിൽ ആരെങ്കിലും കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന, ഹോങ്കോങ്, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഏതിലെങ്കിലും സന്ദർശിക്കുകയോ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി അടുത്തിടപഴകുകയോ ചെയ്തവരാണെങ്കിൽ അവരെ കപ്പലിൽ കയറാൻ അനുവദിക്കരുത്. യാത്രക്കായി എത്തുന്നവർ ഈ രാജ്യങ്ങൾസന്ദർശിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പാസ്പോർട്ട് കൃത്യമായി പരിശോധിക്കണം. കപ്പലിൽ കയറുന്ന ഓരോ യാത്രക്കാരെയും പരിശോധിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല എല്ലാ ദിവസവും യാത്രക്കാരിൽ ആർക്കെങ്കിലും എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇന്ത്യയുടെ നിർദ്ദേശത്തിലുണ്ട്. Content Highlights:India to block cruise ships not having permits before Jan 1
from mathrubhumi.latestnews.rssfeed https://ift.tt/338ERK2
via
IFTTT
No comments:
Post a Comment