റാന്നി: കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുകുട്ടികളെ സ്വന്തംവാഹനത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കെത്തിച്ച് പഞ്ചായത്തംഗം. ആരോഗ്യവകുപ്പോ മറ്റ് അധികാരികളോ പരീക്ഷാകേന്ദ്രത്തിലെത്തിക്കാൻ വരാഞ്ഞതോടെ സങ്കടത്തിലായ കുട്ടികളെ റാന്നി പഴവങ്ങാടി പഞ്ചായത്തംഗം ബോബി ഏബ്രഹാമാണ് സ്കൂളിലെത്തിച്ചത്. മറ്റൊരു സ്കൂളിൽ പരീക്ഷയെഴുതേണ്ട മകളെ സഹോദരനൊപ്പം അയച്ചിട്ടാണ് ബോബി സ്വന്തംകാറിൽ ഈ കുട്ടികളെ സ്കൂളിലെത്തിച്ചത്. കൊറോണ സ്ഥിരീകരിച്ച വീടുകളുടെ സമീപവാസികളാണ് വിദ്യാർഥികൾ. ഇവരുടെ കുടുംബാംഗങ്ങളോട് വീട്ടിൽത്തന്നെ കഴിയാൻ ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിരുന്നു. രോഗബാധിതരുമായി നേരിട്ട് ഇടപഴകാത്തതിനാൽ കുട്ടികൾക്ക് പരീക്ഷയെഴുതുന്നതിൽ തടസ്സമില്ലായിരുന്നു. ഇവർക്കെല്ലാ ക്രമീകരണമൊരുക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചിരുന്നു. സ്കൂളിലേക്ക് നടന്നുപോകാനുള്ള ദൂരംമാത്രമാണുള്ളത്. എന്നാൽ, മുൻകരുതലിന്റെ ഭാഗമായി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരികെക്കൊണ്ടുപോകുന്നതും കാറിലായിരിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ അറിയിച്ചു. വാഹനസൗകര്യമൊരുക്കണമെന്ന് കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യവകുപ്പിനു വാഹനമില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടർന്ന് ഇവർ പഞ്ചായത്തംഗത്തെ ബന്ധപ്പെട്ടു. മകളെ എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നതിന് അഞ്ചുകിലോമീറ്റർ അകലെയുള്ള സ്കൂളിൽ കൊണ്ടുപോകേണ്ടതിനാൽ ഏതെങ്കിലും സർക്കാർവാഹനം എത്തിക്കണമെന്ന് അദ്ദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വാഹനമില്ലെന്നുപറഞ്ഞ് ആരോഗ്യവകുപ്പ് പിന്മാറി. പഞ്ചായത്തിന്റെ വാഹനവുമില്ലെന്ന് ഇവർ പറഞ്ഞു. തുടർന്ന് ടാക്‌സിയോ മറ്റേതെങ്കിലും വാഹനമോ വിളിക്കാൻ ശ്രമിച്ചപ്പോൾ കൊറോണ പേടികാരണം ആരും തയ്യാറായില്ല. സമയം വൈകുമെന്നായപ്പോൾ സ്വന്തംമകളെ സ്കൂളിൽവിടാൻ സഹോദരനെ ഏൽപ്പിച്ചശേഷം ബോബിതന്നെ ഇരുവരെയും കാറോടിച്ച് സ്കൂളിലേക്കു പോവുകയായിരുന്നു.സ്കൂളിൽ ഇവർക്കായി പ്രത്യേകംമുറി തയ്യാറാക്കി സ്കൂളധികൃതർ കാത്തുനിൽക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരും എത്തിയിരുന്നു. ബോബി പരീക്ഷയ്ക്കുശേഷമെത്തി ഇവരെ വീട്ടിലും കൊണ്ടുവിടുകയുംചെയ്തു. കുട്ടികളെ ബുധനാഴ്ചമുതൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെത്തിക്കാൻ തീരുമാനിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2IBW8lB
via
IFTTT
No comments:
Post a Comment