നാരീശക്തി... 2017 ലെ നാരീശക്തി പുരസ്കാര ജേതാവ് ഡോ. എം.എസ്. സുനിൽ കാർത്ത്യായനിയമ്മയെ അഭിനന്ദിക്കാനെത്തിയപ്പോൾ ഹരിപ്പാട്: 'പെട്ടീല് മുണ്ടും നേര്യതും ഒത്തിരിയുണ്ട്. റാങ്ക് മേടിച്ചപ്പോൾ സമ്മാനം കിട്ടിയതാ. നല്ലൊരെണ്ണം ഉടുക്കും. ഒന്ന് പൊതിഞ്ഞെടുക്കണം. തിരിച്ചുവരുമ്പോൾ ഉടുക്കാനാ...' സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയതിന് നാരീശക്തി പുരസ്കാരം ലഭിക്കുന്ന കാർത്ത്യായനിയമ്മ സമ്മാനം വാങ്ങാൻ ഡൽഹിയിലേക്കുള്ള വിമാനയാത്രയുടെ ഒരുക്കത്തിലാണ്. നാട്ടിൽ എത്രദൂരത്തേക്കായാലും നടന്നുപോകുന്നതായിരുന്നു ശീലം. ബസ്സിൽ കയറുന്നത് അപൂർവം. ഒരിക്കൽമാത്രം തീവണ്ടിയിൽ യാത്ര ചെയ്തു. വിമാനം ആകാശത്തുകൂടി പോകുന്നതേ കണ്ടിട്ടുള്ളൂ. തൊണ്ണൂറ്റിയെട്ടാം വയസ്സിൽ വിമാനത്തിൽ കയറാൻ ഭാഗ്യം കിട്ടിയതിനെപ്പറ്റി പറയുമ്പോൾ കാർത്ത്യായനിയമ്മയ്ക്ക് ആവേശം. ഇടയ്ക്ക് മോണകാട്ടി ചിരിച്ചു. ശനിയാഴ്ചയാണ് കാർത്ത്യാനിയമ്മ ഡൽഹിക്ക് പോകുന്നത്. ഇളയമകൾ അമ്മിണിയമ്മ, സാക്ഷരതാ പ്രേരക് സതി എന്നിവർ ഒപ്പമുണ്ടാകും. ഡൽഹിയിലേക്കുള്ള യാത്രച്ചെലവ് പിന്നീട് നൽകുന്ന വിധമാണ് ക്രമീകരണം. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിമാന ടിക്കറ്റ് എടുക്കാൻ കഴിയില്ലെന്ന് കാർത്ത്യായനിയമ്മ അറിയിച്ചതിനാൽ റവന്യൂവകുപ്പ് ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചു. ഹരിപ്പാട്ടിനടുത്ത് ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ നാരീപുരസ്കാര ജേതാവിനെ കാണാനും അഭിനന്ദിക്കാനും ധാരാളം പേരെത്തുന്നു. വ്യാഴാഴ്ച വൈകീട്ട് പത്തനംതിട്ടയിൽനിന്ന് ഡോ. എം.എസ്. സുനിൽ വന്നു. 2017 ലെ നാരീശക്തി പുരസ്കാര ജേതാവാണ് സുനിൽ. ഡൽഹിയിലേക്കുള്ള യാത്രയെപ്പറ്റിയും അവിടെ രാഷ്ട്രപതിഭവനിൽ പുരസ്കാരദാനത്തിനുള്ള നടപടിക്രമങ്ങളെപ്പറ്റിയും അവർ പറഞ്ഞുകൊടുത്തു. എല്ലാം ശ്രദ്ധയോടെകേട്ട് തലയാട്ടിയ കാർത്ത്യായനിയമ്മ യാത്രയേപ്പറ്റി ആശങ്ക തീരെയില്ലെന്നാണ് പറഞ്ഞത്. 2018 ഓഗസ്റ്റിലാണ് കാർത്ത്യായനിയമ്മ അക്ഷര ലക്ഷം പരീക്ഷ ജയിച്ചത്. അന്ന് 96 വയസ്സായിരുന്നു. നാലാം ക്ലാസ്സിലെയും എട്ടിലെയും തുല്യതാ പരീക്ഷകളെഴുതിയശേഷം പത്തും കടക്കാനുള്ള ശ്രമത്തിലാണ് ഈ മുത്തശ്ശി. Content Highlights:Karthyayani Amma, who clears Kerala literacy mission exam, is thrilled to have been lucky to get on the plane for the first time
from mathrubhumi.latestnews.rssfeed https://ift.tt/32W6iqk
via
IFTTT
No comments:
Post a Comment