മസ്‌കറ്റ്: പ്രിയതമന്റെ ചേതനയറ്റ ശരീരമടങ്ങിയ പെട്ടി താൻ യാത്രചെയ്യുന്ന വിമാനത്തിലുണ്ടെന്ന് അറിയാതെയാണ് ഷിഫാന മസ്‌കറ്റിൽനിന്ന് യാത്രതിരിച്ചത്. കണ്ണൂർ ചുഴലി കുന്നുംപുറത്ത് പുതിയപുരയിൽ മുഹമ്മദ് സഹീറിന്റെ(30) ഭാര്യയാണ് ഷിഫാന. തലേദിവസം ഫുട്‌ബോൾ കളിക്കാൻപോയ മുഹമ്മദ് സഹീർ ഹൃദയാഘാതത്തെത്തുടർന്ന് കളിക്കളത്തിൽ കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയിൽവെച്ച് മരിക്കുകയുംചെയ്തു. എന്നാൽ, ഇക്കാര്യം ഷിഫാനയെ അറിയിച്ചിരുന്നില്ല. കൊറോണ വൈറസിന്റെ ലക്ഷണം മുഹമ്മദ് സഹീറിൽ കണ്ടെന്നും നിരീക്ഷണത്തിനായി ആശുപത്രിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ കൂട്ടുകാർ ഷിഫാനയെ അറിയിച്ചത്. മൂന്നുമാസം ഗർഭിണിയായ യുവതി ഇവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടതില്ലെന്നും നിരീക്ഷണത്തിൽ കഴിയുന്ന സഹീറിനെ കാണാൻ പ്രയാസമാകുമെന്നും അവർ അറിയിച്ചതോടെ മനസ്സില്ലാമനസ്സോടെയാണ് ഷിഫാന തിങ്കളാഴ്ച മസ്‌കറ്റിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്്പ്രസ് വിമാനത്തിൽ കയറിയത്. ഭർത്താവിന്റെ കൂട്ടുകാർ തന്നെയായിരുന്നു ടിക്കറ്റെടുത്തതും വിമാനത്തിൽ കയറ്റിയതും. അതേസമയംതന്നെ സഹീറിന്റെ മൃതദേഹം ഇതേ വിമാനത്തിൽ കയറ്റാനുള്ള ഒരുക്കത്തിലായിരുന്നു മറ്റു ചില കൂട്ടുകാർ. മൃതദേഹം അടങ്ങിയ പെട്ടികൂടി വിമാനത്തിലുണ്ടെന്ന് ഷിഫാനയെ അറിയിക്കാതിരിക്കാൻ അവർ മുൻകരുതലെടുത്തിരുന്നു. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിനൊപ്പം ഏറെ സ്വപ്നങ്ങളുമായി മസ്‌കറ്റിലേക്ക് ആദ്യ വിമാനയാത്ര നടത്തിയ ഷിഫാന തിങ്കളാഴ്ച മടങ്ങുമ്പോൾ അതേ വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ സഹീറും ഒന്നും അറിയാത്ത യാത്രയിലായിരുന്നു. കോഴിക്കോട്ട് വിമാനമെത്തി ഷിഫാന വീട്ടിലെത്തുംവരെ വിവരങ്ങൾ അറിയിക്കാതിരിക്കാൻ ബന്ധുക്കളും പാടുപെട്ടു. ചുഴലി പുതിയപുരയിൽ അബ്ദുവിന്റെയും ഖദീജയുടെയും മകനായ സഹീർ നിസ്വയിലെ അദർ അൽ സമ ആശുപത്രിയിൽവെച്ചായിരുന്നു മരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/39X284s
via
IFTTT
No comments:
Post a Comment