തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പിലെ വിവിധ തസ്തികകളിലേക്ക് അടിയന്തരമായി പി.എസ്.സി. നിയമനശുപാർശ നൽകുന്നു. അസിസ്റ്റന്റ് സർജൻമാരുടെ 276 നിയമനശുപാർശകൾ വകുപ്പ് മേധാവിക്ക് കൈമാറി.വിവിധ ജില്ലകളിൽ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 346 നിയമനശുപാർശകൾ വേഗത്തിൽ തയ്യാറാക്കാൻ നിർദേശം നൽകി. മെഡിക്കൽ കോളേജുകളിലെ ജൂനിയർ ലാബ് അസിസ്റ്റന്റിന്റെ 25 ഒഴിവിലേക്കും റേഡിയോഗ്രാഫർ ഗ്രേഡ്-2 തസ്തികയുടെ നിയമനശുപാർശയും ഉടൻ തയ്യാറാക്കും. ആരോഗ്യ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയ്ക്ക് അഭിമുഖം ഒഴിവാക്കി എത്രയും വേഗം റാങ്കുപട്ടികകൾ തയ്യാറാക്കാനും നിർദേശം നൽകി. റാങ്കുപട്ടികയിലുള്ള, രേഖാപരിശോധന പൂർത്തിയാക്കാത്തവർക്ക് അവ ഹാജരാക്കുന്നമുറയ്ക്ക് നിയമനശുപാർശ നൽകാൻ ജില്ലാ ഓഫീസർമാരെ ചുമതലപ്പെടുത്തി. അസിസ്റ്റന്റ് സർജൻമാരെ അടിയന്തരമായി നിയമിക്കുന്നതിലേക്ക് തപാൽവിലാസത്തിന് പുറമേ ഫോൺ നമ്പർകൂടി ഉൾപ്പെടുത്തിയാണ് നിയമനശുപാർശ വകുപ്പിന് കൈമാറിയത്. ഉദ്യോഗാർഥികൾക്ക് നേരിട്ട് നൽകുന്നത് നിർത്തിവെച്ചതിനാൽ സാധാരണ തപാലിൽ അയക്കും. നിയമനത്തിന് ശുപാർശ ചെയ്തതിന്റെ അറിയിപ്പ് ബന്ധപ്പെട്ടവരുടെ പ്രൊഫൈലിൽ സന്ദേശമായി അയച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്തുള്ളവരെ മാത്രം പങ്കെടുപ്പിച്ചാണ് തിങ്കളാഴ്ച പി.എസ്.സി. യോഗം ചേർന്നത്. 16 അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെ ആറുപേർക്കാണ് യോഗത്തിൽ പങ്കെടുക്കാനായത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ja3HAf
via
IFTTT
No comments:
Post a Comment