ദുബായ് : ബഹ്റൈനിലും സൗദി അറേബ്യയിലും ചൊവ്വാഴ്ച ഓരോ ആൾ വീതം കൊറോണ വൈറസ് ബാധിച്ച് മരിച്ചു. സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലൊരു മരണം. നേരത്തേ ബഹ്റൈനിലും യു.എ.ഇ.യിലും രണ്ട് പേർ വീതം മരിച്ചിരുന്നു. ഇതോടെ ഗൾഫ് നാടുകളിലെ മൊത്തം മരണം ആറായി. ചൊവ്വാഴ്ച യു.എ.ഇ.യിൽ അമ്പതു പേർക്കും സൗദിയിൽ 205 പേർക്കും കൂടി രോഗം സ്ഥിരീകരിച്ചു. യു.എ.ഇ.യിൽ ഇതുവരെയായി 25 ഇന്ത്യക്കാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സൗദിയിൽ മൊത്തം രോഗികൾ 767-ഉം യു.എ.ഇ.യിൽ 268-ഉം ആയി. ഖത്തറിൽ 501 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനിൽ 65-കാരനായ ഒരു സ്വദേശിയാണ് മരിച്ചത്. സൗദിയിലെ മദീനയിൽ ചികിത്സയിലുള്ള അഫ്ഗാൻ പൗരനാണ് മരണപ്പെട്ടത്. ഒമാനിൽ ചൊവ്വാഴ്ച 19 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ രണ്ട് പേരിൽ രോഗബാധ കണ്ടെത്തി. കൊറോണ ബാധയെത്തുടർന്ന് യു.എ.ഇ.യിൽ കുടുങ്ങിപ്പോയ സന്ദർശക വിസയിലുള്ളവർക്ക് അനുകൂലമായ നടപടിക്രമങ്ങൾ താമസിയാതെ ഉണ്ടാവുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. രാജ്യം വിടാനുള്ളവരുടെ യാത്രാമാർഗങ്ങൾ ഇല്ലാതായതാണ് അവരുടെ അധികദിവസങ്ങളിലെ താമസത്തിന് കാരണമെന്ന് മനസ്സിലാക്കുന്നെന്ന് യു.എ.ഇ.യുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) പത്രക്കുറിപ്പിൽ അറിയിച്ചു. അവരുടെ താമസം നിയമപരമാക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കി. അതേസമയം ഇപ്പോൾ യു.എ.ഇ.യുടെ താമസവിസയുള്ളവരും ഇപ്പോൾ രാജ്യത്തിന് പുറത്തുള്ളവർക്കുമായി യു.എ.ഇ. രജിസ്ട്രേഷൻ നടപ്പാക്കുന്നു. ഇത്തരക്കാർ യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. www.mofaic.gov.ae എന്ന വെബ് സൈറ്റിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും കൊറോണ നിയന്ത്രണവിധേയമായ ശേഷമുള്ള അവരുടെ മടക്കയാത്ര ഏകോപിപ്പിക്കാനുമാണ് ഈ രജിസ്ട്രേഷനെന്ന് അധികൃതർ അറിയിച്ചു. രോഗം പടരാതിരിക്കാൻ യു.എ.ഇ.യിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ മുന്നറിയിപ്പ് നൽകി. ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബയൂണിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കണം. ഇതുവരെയായി 25 ഇന്ത്യക്കാർക്കാണ് യു.എ.ഇ.യിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ രോഗവിമുക്തി നേടിയിട്ടുണ്ട്. ആരോഗ്യസേവനങ്ങൾ ആവശ്യമുള്ളവർക്ക് യു.എ.ഇ.യുടെ ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറുകൾക്ക് പുറമെ കോൺസുലേറ്റിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യ നേരത്തേ ഇഷ്യൂ ചെയ്തതും എന്നാൽ ഉപയോഗിക്കാൻ കഴിയാതിരിക്കുകയും ചെയ്ത റീ എൻട്രി വിസകൾ, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവ കാലാവധി അവസാനിക്കും മുമ്പ് റദ്ദാക്കാൻ സൗദിയിലുള്ള വിദേശികളോട് സൗദി പാസ്പോർട്ട് വിഭാഗം ആവശ്യപ്പെട്ടു. ക്യാൻസൽ ചെയ്യാതിരുന്നാൽ നിയമപരമായ പിഴ അടയ്ക്കേണ്ടിവരും. സൗദി അന്താരാഷ്ട്ര യാത്രകൾ താത്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് ഈ നിർദേശം നൽകുന്നതെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു. സൗദി മന്ത്രാലയത്തിന്റെ വെബ് പോർട്ടലായ 'അബഷിർ' സംവിധാനത്തിലൂടെ ഫൈനൽ എക്സിറ്റ്, റീ എൻട്രി വിസകളുടെ സാധുത ഉറപ്പുവരുത്തുകയും ഓൺലൈൻ വഴി അത് ക്യാൻസൽ ചെയ്യുകയും ചെയ്യണം. ക്യാൻസൽ ചെയ്യപ്പെടാത്ത വിസകൾക്ക് കാലാവധിക്കുശേഷം പിഴ ചുമത്തപ്പെടും. ഇത്തരം വിസകൾക്ക് മൂന്ന് മാസമാണ് കാലാവധി. അതിന് മുമ്പ് അത് ഉപയോഗപ്പെടുത്തുകയോ ക്യാൻസൽ ചെയ്യുകയോ വേണം. അല്ലെങ്കിൽ 1000 റിയാൽ പിഴ അടയ്ക്കേണ്ടിവരും.
from mathrubhumi.latestnews.rssfeed https://ift.tt/2J9DJwO
via
IFTTT
No comments:
Post a Comment