ദുബായ് : ഗൾഫിലെ പ്രവാസികൾക്ക് പിറന്ന മണ്ണിലെ അന്ത്യനിദ്രയാണ് കൊറോണക്കാലം വിലക്കുന്നത്. പ്രവാസലോകത്ത് മരിച്ചവരുടെ ഭൗതികശരീരങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥയാണ് എല്ലായിടത്തും. എല്ലാ വിമാനസർവീസുകളും റദ്ദുചെയ്തതോടെ ഉടലെടുത്ത ഈ പ്രതിസന്ധി പെട്ടെന്ന് അവസാനിക്കട്ടെ എന്ന പ്രാർഥനയിലാണ് പ്രവാസിജനത. കൊറോണ വൈറസ് വ്യാപനം തടയാനായി ഇന്ത്യ നടപ്പാക്കിയ പ്രവേശനവിലക്കും യു.എ.ഇ. വിമാനസർവീസുകളെല്ലാം താത്കാലികമായി റദ്ദുചെയ്തതുംകാരണമുള്ള പ്രതിസന്ധിക്കിടയിൽ ഇത്തരത്തിലുമുണ്ട് നിരവധി കണ്ണീർക്കഥകൾ. ഉറ്റവരുടെ മരണമറിഞ്ഞ് അവസാനമായി ഒരു നോക്കുകാണാൻ ഇപ്പോൾ ആർക്കും പോകാനാകുന്നില്ല. പ്രവാസലോകത്ത് മരിച്ചവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഉറ്റവർക്ക് എത്താനുമാവുന്നില്ല. കണ്ണീരടക്കി ഉറ്റവരെ ഈ മണ്ണിൽത്തന്നെ ഉറങ്ങാൻ അനുവദിക്കുകയാണിപ്പോൾ പലരും. എല്ലാ ഗൾഫ് നാടുകളിലെയും സ്ഥിതി ഇതുതന്നെ. അതേസമയം എന്നെങ്കിലും വഴി തുറക്കുമെന്ന പ്രതീക്ഷയിൽ പത്തിലേറെ മൃതദേഹങ്ങളാണ് ബന്ധുക്കൾ ഇപ്പോഴും ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരുദിവസം ശരാശരി അഞ്ച് ഇന്ത്യക്കാർ യു.എ.ഇ.യിൽമാത്രം മരിക്കുന്നുണ്ട്. മലയാളികളുടെ ശരാശരി രണ്ടാണ്. സാധാരണഗതിയിൽ യാത്രാവിമാനങ്ങളിൽത്തന്നെ മൃതദേഹങ്ങളും ഇവിടെനിന്ന് നിത്യേന കൊണ്ടുപോകുമായിരുന്നു. വിമാനങ്ങൾ ഇല്ലാതായതോടെയാണ് ഈ പ്രതിസന്ധി. പുതിയ സാഹചര്യത്തിലെ നിബന്ധനകൾകാരണം ചിലർ നാട്ടിലുള്ളവരുടെ അനുമതിയോടെ ഇവിടെത്തന്നെ മൃതദേഹങ്ങൾ സംസ്കരിക്കുകയാണ്. മിക്ക മതവിഭാഗങ്ങൾക്കും ഇവിടെ ശ്മശാനങ്ങളും ഖബർസ്ഥാനുമുണ്ട്. ഹിന്ദുക്കൾക്ക് ഷാർജ സജ്ജയിലും അബുദാബിയിലും ദുബായിലെ ജബൽ അലിയിലുമാണ് പൊതുശ്മശാനം. ദുബായിൽ അൽഖൂസിലാണ് മുസ്ലിങ്ങൾക്കായുള്ള ഖബർസ്ഥാൻ. ഹിന്ദു ശ്മശാനത്തിൽ ഒരു ദിവസം ഒരു മൃതദേഹം മാത്രമേ ഒരിടത്ത് ദഹിപ്പിക്കാൻ അനുവാദമുള്ളൂ. മനമില്ലാമനസ്സോടെ ഇവിടെ നടത്തേണ്ടിവരുന്ന ശവസംസ്കാരങ്ങളിൽ പങ്കെടുക്കാനും വളരെ ചുരുക്കം പേർക്ക് മാത്രമേ കഴിയുകയുമുള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയിൽ മരിച്ച തിരുവല്ല സ്വദേശിയായ യുവാവിനെ അബുദാബിയിലും റാസൽഖൈമയിൽ മരണപ്പെട്ട ഒരു തലശ്ശേരി സ്വദേശിനിയുടെ ശവസംസ്കാരം സജ്ജയിലും നടന്നു. മാവേലിക്കര സ്വദേശിനിയുടെ ശവസംസ്കാരം അടുത്തദിവസം നടക്കും. അടുത്ത ബന്ധുക്കൾക്ക് മാത്രമേ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും പറ്റിയുള്ളൂ. ഇവരെ അവസാനമായൊന്ന് കാണാൻ നാട്ടിലുള്ള ഉറ്റവർക്കായതുമില്ല. ഇതിലേറെ പ്രയാസകരമാണ് നാട്ടിൽ നടക്കുന്ന മരണങ്ങൾ അറിഞ്ഞ് ഒന്നും ചെയ്യാനാവാതെ കണ്ണീരൊഴുക്കി നിൽക്കേണ്ടിവരുന്ന ഉറ്റവരുടെ അവസ്ഥ. എത്രകാലം ഈ വിലക്കുകൾ നീണ്ടുനിൽക്കും എന്ന് നിശ്ചയമില്ലാത്തതിനാൽ നാട്ടിലും ഇവർക്കായി കാത്തുനിൽക്കുന്നില്ല. ഇതേ അനുഭവങ്ങളുടെ കണ്ണീർക്കഥകളാണ് എല്ലാ പ്രവാസികളും പങ്കുവെക്കുന്നത്. യുദ്ധകാലത്തുപോലും വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ലെന്നും മൃതദേഹങ്ങളുടെയും മരണത്തിന്റെയുംകാര്യത്തിൽ പ്രവാസത്തിലെ ആദ്യ അനുഭവമാണിതെന്നും ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരായ പൊതുപ്രവർത്തകർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2xjxMuD
via
IFTTT
No comments:
Post a Comment